നടൻമാരായ ടൊവിനോയും ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം മലയാളികൾ പലപ്പോഴും ആഘോഷമാക്കാറുണ്ട്. 'അതിരടി' ആണ് ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ 'ഗോദ' സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ്.
ടൊവിനോയെ നായകനാക്കി 2017 ൽ ബേസിൽ സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. "ഗോദയിൽ പടത്തിന്റെ തുടക്കത്തിൽ ഞാൻ പഞ്ചാബിൽ പോയി തിരിച്ചു വന്നിട്ടാണല്ലോ വാമിഖയുടെ കാരക്ടർ നാട്ടിലേക്ക് വരുന്നത്. നമ്മൾ നാട്ടിലെ സീനുകൾ മൊത്തം ഷൂട്ട് ചെയ്ത് തീർത്തിട്ടാണ് പഞ്ചാബിൽ പോയി ഷൂട്ട് ചെയ്യുന്നത്.
സിനിമയിൽ കണ്ടിന്യൂവിറ്റി വച്ചു നോക്കുമ്പോൾ പഞ്ചാബിലെ സീൻ ആണ് ആദ്യം വരുക. അതുകഴിഞ്ഞാണ് നാട്ടിലെ സീൻ വരിക. അവിടെ വച്ച് രണ്ട് പഞ്ചാബികൾ എന്നെ ഇടിക്കുകയും കറക്കി എറിയുകയും ചെയ്യുന്ന സീനുണ്ട്. അപ്പോൾ ഷോട്ട് എടുക്കുന്ന സമയത്ത് എന്നെ സെയ്ഫ് ആക്കാൻ വേണ്ടി ക്ലോസ് ആയിട്ടാണ് ഇടിക്കുന്നത്. ഞാനപ്പോൾ എല്ലാത്തിനും റിയാക്ട് ചെയ്യുന്നുണ്ട്.
പെട്ടെന്ന് 'ടിങ്' എന്ന് പറഞ്ഞൊരു ശബ്ദം. അവരുടെ കയ്യിലെ വള വന്ന് എന്റെ നെറ്റിയിൽ തട്ടിയതാണ്. ഞാനപ്പോഴും കാരക്ടറിൽ നിന്നിറങ്ങാതെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വാമിഖ എന്റെയടുത്ത് വന്ന് സംസാരിക്കുന്നുണ്ട്. വാമിഖ എന്റെ കണ്ണിൽ നോക്കി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ നോട്ടം എന്റെ നെറ്റിയിലേക്ക് മാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അപ്പോൾ എനിക്ക് വേദനയേ ഉള്ളൂ. മുറിഞ്ഞിട്ടുണ്ടെന്ന കാര്യം എനിക്കറിയില്ല.
അപ്പോൾ ഞാൻ ഓർത്തു ദൈവമേ മുഖത്ത് ആണല്ലോ മുറിഞ്ഞേ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെയിരിക്കുന്ന സമയത്ത് ഷോട്ട് ഒക്കെ കഴിഞ്ഞു. കട്ട് വിളിച്ചു. എല്ലാവരും നെറ്റി മുറിഞ്ഞല്ലോ എന്നൊക്കെ പറഞ്ഞ് എന്റെയടുത്ത് കരുതൽ കാണിക്കുമ്പോൾ ഇവൻ (ബേസിൽ) എന്റെ കണ്ടിന്യൂവിറ്റി നശിപ്പിച്ചല്ലോ എന്ന് പറഞ്ഞു".- ടൊവിനോ പറഞ്ഞു.
"കേരളത്തിലെടുത്ത സീനുകളിലൊന്നും അവന്റെ നെറ്റിയിൽ മുറിവില്ല. തിരിച്ചു പോകുമ്പോഴും നെറ്റിയിൽ മുറിവില്ല".- എന്നായിരുന്നു ഇതിന് ബേസിലിന്റെ മറുപടി. "ഇവന് എന്നെങ്കിലും വല്ല ഹാർട്ട് അറ്റാക്കും വന്നാലേ ഇവന് ഹൃദയമുണ്ടെന്ന് ഞാൻ സമ്മതിച്ചു തരുകയുള്ളൂ"- എന്നായിരുന്നു ഇതിന് തമാശരൂപേണയുള്ള ടൊവിനോയുടെ മറുപടി. മെയ് 14 നാണ് അതിരടി തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates