'ആശ' സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട ഉർവശിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടും യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നും പ്രതികരിച്ചിരിക്കുകയാണ് ഉർവശി.
ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ വിശദീകരിച്ചത്. "നമ്മൾ ഒരു കാര്യം വേദിയിൽ പറഞ്ഞതിന്റെ വിഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്.
ഈശ്വരൻ കടാക്ഷിച്ച് നല്ലൊരു ജോലി എനിക്കുണ്ട്. നല്ല പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ മക്കളോടും എന്റെ ഭർത്താവിനോടും എനിക്ക് പറഞ്ഞാൽ മതി. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നാൽ, ഞാൻ സ്റ്റേജിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ആ അമ്മ അവിടെ നിന്ന് മലയാളം...മലയാളം എന്ന് പറയുന്നുണ്ട്. ആംഗ്യം കാണിച്ചു കൊണ്ട് മലയാളത്തിൽ പറയാൻ ആ അമ്മ പറയുന്നുണ്ട്. ആ സമയത്ത് ഞാൻ അവതാരകയോട് നേരിട്ട്, മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞാൽ അതിന്റെ അർഥം അവിടെ മാറും.
എന്തിനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്. മലയാളത്തിൽ പറയൂ എന്ന് പറയാൻ പറ്റുമോ. ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്. സുന്ദരമായിട്ട് ആ കുട്ടി അവളുടെ ജോലി ചെയ്തു. വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് ആ കുട്ടി തന്റെ ജോലി ചെയ്തത്. അതും നല്ല സെൻസ് ഓഫ് ഹ്യൂമറും.
എന്നെപ്പോലെ സംസാരിച്ചു. അപ്പോൾ നമുക്കൊരു എനർജി അല്ലേ. അപ്പോൾ ഇവളോട് തിരിച്ചും നമുക്ക് തമാശ പറയണമല്ലോ എന്ന് തോന്നും. അപ്പോഴാണ്, ഐ ആം ദ് സോറി ചേച്ചി എന്ന് തമാശ രൂപേണ അത് പറഞ്ഞത്. പക്ഷേ പ്രചരിച്ച വിഡിയോകളിൽ ആ ഭാഗങ്ങളൊന്നും വരുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല".- ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates