ഗോൾഡൻ ഗ്ലോബ് പുരസ്കാരനേട്ടത്തിലൂടെ ഇന്ത്യൻ സംഗീതത്തിന്റെ ഖ്യാതി വാനോളം ഉയർത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എംഎം കീരവാണി. നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ കുറിപ്പാണ്. കീരവാണിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചാണ് വിനീത് പങ്കുവച്ചത്.
വിനീതിന്റെ കുറിപ്പ് വായിക്കാം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അപ്പാര്‍ട്ട്മെന്‍റിന് നേരെ എതിര്‍വശം ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. സൗമ്യരും ലാളിത്യമുള്ളവരുമായ വളരെ നല്ല മനുഷ്യരായിരുന്നു അവർ. ഭര്‍ത്താവ് തലശ്ശേരിക്കാരനായിരുന്നു. ഭാര്യ ആന്ധ്രയില്‍ നിന്നുള്ളവരും. ഞങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം നല്ലരീതിയിൽ സംസാരിക്കാറുണ്ട്. ഒരു ദിവസം ജോലി കഴിഞ്ഞ് ഞാന്‍ വണ്ടിയോടിച്ചു വണ്ടിയോടിച്ച് വരുമ്പോള്‍ ആ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടക്കുന്നത് കണ്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവരുടെ അടുത്തേക്ക് പോയി. ഒരു ചിരിയോടെ അവര്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു വിനീത് ഇത് എന്‍റെ സഹോദരനാണ്. അദ്ദേഹം എന്‍റെ നേരെ തിരിഞ്ഞ് പേര് പറഞ്ഞു. ആ പേര് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ വിറച്ചുപോയി. വളരെ സാധാരണമായ ഒരു ദിവസത്തിൽ ആ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് ഞാന്‍ കണ്ട ആ മനുഷ്യൻ 2022 ലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന് ഇന്നലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി. ആ പേര് എംഎം കീരവാണി.!
നിരവധി പേരാണ് വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സർപ്രൈസുകളെല്ലാം നമ്മുടെ മനസിന്റെ ഒരു കോണിൽ എന്നും ഉണ്ടാകും എന്നാണ് ഗായകൻ ജി വേണുഗോപാൽ കുറിച്ചത്.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത്. റിഹാന, ടെയ്ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് കീരവാണി നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ഇന്ത്യന്‍ സംഗീത സംവിധായകനാണ് എംഎം കീരവാണി. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates