എസ് ജാനകി 
Entertainment

എസ് ജാനകി പത്മഭൂഷണ്‍ ഭൂഷണ്‍ നിരസിച്ചതിന്റെ കാരണം എന്തായിരുന്നു?

മലയാളികളായ നിങ്ങള്‍ പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

സ്വരമധുരം വിളമ്പിയ ഗാനങ്ങളായിരുന്നു മലയാളിക്ക് എസ് ജാനകി.തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളില്‍ നാല്‍പ്പത്തിയെട്ടായിരത്തിലേറെ ഗാനങ്ങളാണ് സംഗീത ലോകത്തിന് അവര്‍ സമ്മാനിച്ചത്. അവരുടെ സംഭാവന മുന്‍നിര്‍ത്തി രാജ്യം 2013ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ഈ ബഹുമതി വളരെ വൈകിയെത്തിയതിനാലായിരുന്നു ആ പുരസ്‌കാരം അവര്‍ വേണ്ടെന്ന് വച്ചത്.

'ഞാന്‍ പത്മ പുരസ്‌കാരം നിരസിക്കുകയാണ്... കഴിഞ്ഞ 55 വര്‍ഷമായി ഞാന്‍ പാടുന്നു. ജനങ്ങളുടെ അംഗീകാരത്തെയാണ് ഞാന്‍ ഏറ്റവും വലിയ പുരസ്‌കാരമായി കാണുന്നത്,' അന്ന് മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. തനിക്ക് സര്‍ക്കാരിനോട് യാതൊരുവിധ പരിഭവവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

'ഞാന്‍ കഴിഞ്ഞ 55 വര്‍ഷമായി പാടുന്നു. പല ഭാഷകളിലായി വൈവിധ്യമാര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. അവരെല്ലാം എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്‍ പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള്‍ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്?' ജാനകി ചോദിച്ചു. 'എനിക്ക് സര്‍ക്കാരിനെതിരെ പരാതികളൊന്നുമില്ല. സര്‍ക്കാര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായും ഞാന്‍ കരുതുന്നില്ല. പക്ഷേ, പത്മ പുരസ്‌കാരം നിരസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയ്ക്ക് ലഭിച്ച ഈ ബഹുമതി വളരെ വൈകിപ്പോയെന്നായിരുന്നു അന്ന് ഇക്കാര്യത്തില്‍ മകന്റെ പ്രതികരണം. 'ഇത് വല്ലാതെ വൈകിപ്പോയി. വളരെ മുന്‍പ് തന്നെ അവര്‍ക്ക് ഇത് ലഭിക്കേണ്ടതായിരുന്നു. തികഞ്ഞ ആദരവോടെ തന്നെയാണ് അവര്‍ ഈ അവാര്‍ഡ് നിരസിച്ചത്. പുരസ്‌കാരം നല്‍കുന്ന കാര്യത്തെക്കുറിച്ച് ഞങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും, മറ്റാരോ പറഞ്ഞാണ് തങ്ങള്‍ വിവരമറിഞ്ഞത്'.

ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശിയ അവാർഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോൾ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിൽ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് ജാനകിയെ അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്കുമാണ് അവർക്ക് ദേശിയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്ര സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒഡീഷ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു.

2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിൽ.

Singer Janaki refuses to accept Padma Bhushan award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...

ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാന്‍, സ്വന്തം അമ്മയെ പോലെ'; ജാനകിയമ്മയെ അനുസ്മരിച്ച് പ്രമുഖര്‍

'ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലി; ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല'

ആ മഹാസ്വരത്തിന് നന്ദി; എന്റെ പ്രിയപ്പെട്ട ഗായിക; ജാനകി അമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി