നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിലാണ് രഘുനാഥ് പലേരിയുടെ പേര് നമ്മൾ കേട്ടിട്ടുള്ളത്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് അദ്ദേഹം എത്തി. അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് രഘുനാഥ്. അഭിനേതാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകൻ അൻവർ റഷീദും സത്യൻ അന്തിക്കാടും നൽകിയ പിന്തുണയെക്കറിച്ചും അദ്ദേഹം പങ്കുവെച്ചു. അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല- രഘുനാഥ് പലേരി കുറിച്ചു.
ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടായിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്‌ളാദ ഭീഷണിയും. പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്‌നേഹവും കണ്ട് ഞാനും ചിരിച്ചു.
അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല.
ജീവിതത്തിരശ്ശീലയിൽ വീഴുന്ന പ്രകാശ നുറുങ്ങുകൾക്ക് എന്തൊരു ചൈതന്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates