കൊച്ചി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന തന്റെ ചിത്രം അവാര്‍ഡ് ജൂറിയിലെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍സിപി ദേശിയ കലാ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാര്‍ഡുക്കള്‍ക്ക് പിറകെ പോകുന്നവര്‍ക്കേ നമ്മുടെ നാട്ടില്‍ അവാര്‍ഡ് ലഭിക്കുകയൊള്ളൂവെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ മലയാളികള്‍ വലിയ വിപ്ലവമൊക്കെ പറയുമെങ്കിലും അവാര്‍ഡ് ദാനത്തിന്റെ കാര്യത്തില്‍ ബൂര്‍ഷ്വാ മനോഭാവമാണ് പിന്തുടരുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ഇതിനൊരു ഉദാഹരണമാണ്. സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതിരുന്ന സിനിമയിലെ അഭിനയത്തിനാണ് കലാഭവന്‍ മണി ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയെടുത്തത്.' വിനയന്‍ പറഞ്ഞു.
നമ്മുടെ കലാകാരന്മാരും സാഹിത്യകാരന്മാരും ചില വിഷങ്ങളില്‍ മാത്രമാണ് പ്രതികരിക്കുക എന്നാണ് വിനയന്‍ പറയുന്നത്. അവാര്‍ഡും കസേരയും നഷ്ടമാകാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാറില്ല. സുകുമാര്‍ അഴീക്കോടിന് ശേഷം നിഷ്പക്ഷമായി എല്ലാ വിഷയങ്ങളോടും പ്രതികരിക്കുന്ന ഒരു സാഹിത്യകാരനും കലാകാരനും കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates