കൊച്ചി: സിനിമാ നിർമ്മാണ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ ധാരണയായതിനെ തുടർന്ന് ഫെഫ്ക നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം വർധനവ് വരുത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ജനുവരി ഒന്നുമുതൽ ഈ വേതന നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.
വേതന കരാറിന്റെ കാലാവധി രണ്ട് വർഷമായി ചുരുക്കാനും ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായി. ഇതുവരെ മൂന്ന് വർഷമായിരുന്നു കരാർ കാലാവധി. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ യൂണിയനുകളുടെ ആവശ്യമനുസരിച്ച് 40 ശതമാനം വർധനവ് ഫെഫ്ക ആവശ്യപ്പെട്ടെങ്കിലും 20 ശതമാനം മാത്രമേ വർധിപ്പിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറായുള്ളൂ.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം രഞ്ജിത്ത്, സിയാദ് കോക്കർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, നേതാക്കളായ ജി എസ് വിജയൻ, സെവൻ ആർട്സ് മോഹൻ, സോഹനൻ സീനുലാൽ തുടങ്ങിയവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates