2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സുചി ലീക്ക്സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടുകൊണ്ട് പ്രമുഖർക്കടക്കം ആരോപണം നേരിടേണ്ടിവന്ന ഒരു സംഭവമായിരുന്നു അത്. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും ഈ വിഷയത്തിൽ പിന്നെയും ദുരൂഹതകൾ നിലനിന്നിരുന്നു. എന്നാലിതാ വർഷങ്ങൾക്കിപ്പുറം അന്നുനടന്ന സംഭവങ്ങൾ വിവരിച്ചിരിക്കുകയാണ് സുചിത്ര.
നടൻ ധനുഷ് അടക്കമുള്ളവർ സുചി ലീക്ക്സ് ഹാഷ്ടാഗിൽ ഉൾപ്പെട്ടിരുന്നു. ചെന്നൈയില്‍ ഒരു വിരുന്നില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചുവെന്നും നടന്റെ യഥാര്‍ഥ മുഖം ലോകത്തിന് തുറന്നു കാട്ടുമെന്നും വെല്ലുവിളിച്ചായിരുന്നു ട്വിറ്റർ പോസ്റ്റ്. ഈ വിഷയത്തിലാണ് സുചിത്രയുടെ വിശദീകരണം. "ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച നടന്‍. ഈയിടെ അസുരന്‍ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. എത്ര മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ത്തിയത്. ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്,"സുചിത്ര പറഞ്ഞു.
യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെപ്പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല മറിച്ച് സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും സുചിത്ര പറയുന്നു. "സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു", സുചിത്ര കൂട്ടിച്ചേർത്തു.
സുചി ലീക്സ് വിവാദമായതിന് പിന്നാലെ സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം അപ്രത്യക്ഷയായ സുചിത്ര ഇപ്പോൾ വീണ്ടും സജീവമാകുകയാണ്. 'സുചി കുക്ക്‌സ്' എന്ന യുട്യൂബ് ചാനലിലൂടെയാണ് സുചിത്രയുടെ തിരിച്ചുവരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates