ദുബൈ: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 200,000 ദിർഹം (47,61,090 രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ സിവിൽ കോടതി. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ചേർന്ന് ആണ് പണം നൽകേണ്ടത്. ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചതെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ ശിക്ഷ വിധിച്ചത്.
ഗർഭകാലത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൃത്യമായി നിരീക്ഷിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണം സംഭവിക്കാനുള്ള കാരണം. ഇത് ഗുരുതരമായ മെഡിക്കൽ പിഴവാണെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. അത് കൊണ്ട് പിഴത്തുകയുടെ 25% വീതം ഓരോരുത്തരും മാതാപിതാക്കൾക്ക് നൽകണം.
കുഞ്ഞ് മരിച്ചതിനെത്തുടർന്നുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടെന്നും അതിന് നഷ്ടപരിഹാരമായി 499,000 ദിർഹം വേണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. പൊക്കിൾകൊടി കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങിയതോ ജനിതകപരമായ കാരണങ്ങളോ ആകാം മരണകാരണമെന്ന് ആശുപത്രി അധികൃതർ കോടതിയിൽ വാദിച്ചു. കേസിൽ വിശദമായി വാദം കേട്ട കോടതി 200,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates