കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ മൂന്നാം ഘട്ടം ഉടൻ പൂർത്തിയാക്കുമെന്ന് കുവൈത്ത് അധികൃതർ. മൂന്നാം ഘട്ടത്തിലെ 88 ശതമാനം ജോലികളും ഇതുവരെ പൂർത്തിയാക്കി. റൺവേകൾ പുനർനിർമിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
പുതിയ പാസഞ്ചർ ടെർമിനൽ (T2) പ്രവർത്തനം ആരംഭിക്കും മുൻപ് വ്യോമഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. ഇതിന് പുറമെ എയർ നാവിഗേഷൻ സംവിധാനങ്ങളും മൂന്ന് റൺവേകളും ഉൾപ്പെടുന്ന 11 ഉപപദ്ധതികൾ പൂർത്തിയാക്കുമെന്ന് ഡയറക്ടർ എൻജിനീയർ അഹമ്മദ് ഹുസൈൻ വ്യക്തമാക്കി.
മൂന്നാം ഘട്ടത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, റൺവേയുമായി ബന്ധപ്പെട്ട ജോലികൾ,അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് നടക്കുന്നത്.
ഏകദേശം 180 ദശലക്ഷം കുവൈത്ത് ദിനാർ ചെലവിലാണ് വിമാനത്താവള വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മുൻ ഘട്ടങ്ങൾ വിജകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. കിഴക്കൻ റൺവേ പുനർനിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും മികച്ച ആധുനിക വിമാനത്താവളങ്ങളിൽ ഒന്നായി മാറുമെന്നും ഡയറക്ടർ എൻജിനീയർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates