റിയാദ്: രാജ്യത്തിന്റെ സമുദ്രാതിർത്തി സംരക്ഷിക്കാൻ വനിതകളെ നിയോഗിച്ച് സൗദി അറേബ്യ. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സൗദിയുടെ 2030ലെ ലക്ഷ്യങ്ങളുടെ ഭാഗമായി ആണ് ഈ നടപടി. 178 കിലോമീറ്റർ നീളമുള്ള ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയുടെയും സംരക്ഷണത്തിനായി ഇവർ ഉണ്ടാകും. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സംഘത്തിന്റെ അംഗങ്ങളാണ് ഇവർ. മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ ഫീമെയിൽ സീ റേഞ്ചർ പൊലീസ് സംഘം എന്ന ബഹുമതിയും ഇവർ സ്വന്തമാക്കി.
മറൈൻ റേഞ്ചർമാരുടെ ഈ സംഘത്തിലുള്ളത് ഏഴു വനിതകളാണ്. രാജ്യത്തെ ആദ്യ വനിതാ റേഞ്ചറായ റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. നീന്തൽ,ആയുധ ഉപയോഗം എന്നിവയിൽ അതികഠിനമായ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലെ അംഗങ്ങൾ.
ഇവർക്ക് പ്രഥമശുശ്രൂഷ, സ്വയം പ്രതിരോധം, സംരക്ഷണ സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പരീശീലനവും നൽകിയിട്ടുണ്ട്. കടലിൽ നീന്തുന്നതിനും ജോലിചെയ്യുന്നതിനും ശാരീരികവും സാങ്കേതികവുമായ കഴിവുകൾ നേടുക എന്നതായിരുന്നു ഇവർക്ക് മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളി. മാസങ്ങളോളം ഇവരുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇവരെ ദൗത്യത്തിനായി നിയോഗിച്ചത്.
തീരപ്രദേശത്ത് പട്രോളിങ് നടത്തുക, സമുദ്ര ജീവികളെ നിരീക്ഷിക്കുക, സമുദ്ര ഗവേഷണങ്ങൾക്കായി സഹായം ചെയ്യുക തുടങ്ങിയവയാണ് വനിതാ മറൈൻ റേഞ്ചർമാരുടെ ദൗത്യം. വനിതാ സംഘത്തിന്റെ നിയമനത്തോടെ കൂടുതൽ സ്ത്രീകൾ സാഹസിത നിറഞ്ഞ ഈ ജോലികൾ ചെയ്യാനായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates