ദുബൈ: സൗത്ത് പാര്‍സ് ഓഫ്ഷോര്‍ പ്രകൃതിവാതക പാടത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ എണ്ണ സമ്പത്തുകള്‍ ആക്രമിക്കുന്നത് തുടര്‍ന്ന് ഇറാന്‍. കുവൈത്തിലെ മിന അല്‍-അഹ്മദി എണ്ണ ശുദ്ധീകരണശാലയാണ് ഇറാന്‍ തുടര്‍ച്ചയായി ആക്രമിച്ചത്. വ്യാഴാഴ്ചയിലെ ആക്രമണത്തിന് പുറമെ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
പ്രതിദിനം ഏകദേശം 730,000 ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള മിന അല്‍-അഹ്മദി റിഫൈനറി വ്യാഴാഴ്ചയിലെ ആക്രമണത്തില്‍ തന്നെ സാരമായ നാശം നേരിട്ടിരുന്നു. ഈ സംഭവത്തില്‍ തീയണയ്ക്കല്‍ നടപടി ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് തുടര്‍ ആക്രമണം. പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ സമ്പന്നമായ ചെറിയ രാജ്യമായ കുവൈറ്റിലെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കുന്നതാണ് ഇറാന്റെ നടപടി.
പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ വലിയ സൗത്ത് പാര്‍സ് ഓഫ്ഷോര്‍ പ്രകൃതിവാതക പാടത്ത് ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗള്‍ഫ് അറബ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയത്. ഖത്തറിലെ ഊര്‍ജവ്യവസായ മേഖലയായ റാസ് ലഫാനിന് നേരെയും ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ആക്രമണം സാരമായി ബാധിച്ച ഖത്തറിലെ എല്‍എന്‍ജി ഉല്‍പാദനം പഴയ നിലയിലാകാന്‍ മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ എല്‍എന്‍ജി കയറ്റുമതിയെ 5 വര്‍ഷത്തേക്കെങ്കിലും ആക്രമണം ബാധിക്കും. വാര്‍ഷിക വരുമാനത്തില്‍ 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജ സഹമന്ത്രിയുമായ സാദ് അല്‍ കാബി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates