മുംബൈ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി യുവതി. ഇൻസ്റ്റഗ്രാമിലെ ‘പണിഷ്മൈറേപ്പിസ്റ്റ്’ എന്ന പേജിലൂടെയാണ് 21കാരി തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. സംഭവത്തിൽ മുംബൈ വോർലി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനുവരി 13നാണ് മുംബൈ സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹീതിക് ഷാ എന്ന യുവാവിനെ നേരിൽ കണുന്നത്. രാത്രിയിൽ പാർട്ടിക്കായി ഇരുവരും ഒന്നിച്ചു പുറത്തുപോയി. കൂടുതൽ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തനിക്ക് ലഹരിമരുന്നു നൽകിയതായും യുവതി സംശയം പ്രകടിപ്പിച്ചു.
ബോധം വരുമ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുൻപിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി തുറന്നു പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം.
പിന്നീട് വീട്ടിൽ നിന്നും പുറത്താക്കി. അടുത്ത ദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി. പരാതി നൽകി 12 ദിവസം കഴിഞ്ഞിട്ടും പൊലീസിന് യുവാവിനെ പിടിക്കാനായിട്ടില്ലെന്നും യുവതി ആരോപിച്ചു. അതേസമയം യുവാവ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates