ന്യൂഡല്‍ഹി: ഇരുപത് ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തവരില്‍ ഭൂരിഭാഗം പേരും ഈ ഇന്ധനം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സര്‍വേ ഫലം. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതുവഴി വാഹനങ്ങളുടെ മൈലേജില്‍ കുറവ് ഉണ്ടാകുമെന്നും എന്‍ജിന്‍ കേടുപാടുകള്‍ വരാന്‍ കാരണമാകുമെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ജൂലൈ 8, 9 തീയതികളിൽ സി-വോട്ടർ രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ.
സെന്‍സസ് വിവരങ്ങളും ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്റെ അന്തിമ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റ വിലയിരുത്തിയത്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് 12 ചോദ്യങ്ങളാണ് സര്‍വേയില്‍ ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമോ എന്നതുള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍. യുഎസ്-ഇറാന്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തില്‍, ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വേണ്ടത്ര ഗവേഷണം നടത്താതെ തിടുക്കത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം ആളുകളും പറയുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 55ശതമാനത്തിലധികം ആളുകള്‍ ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോ എന്ന ആശങ്കയാണ് മുന്നോട്ടുവച്ചത്. ഇപെട്രാളും സാധാരണ പെട്രോളും ഒരേസമയം വിപണിയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇപെട്രോള്‍ സാധാരണ പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ പോലും ഇപെട്രോള്‍ വാങ്ങുമെന്ന് പറഞ്ഞത് 40.8 ശതമാനം പേര്‍ മാത്രമാണ്. ഇപെട്രോള്‍ വാഹനങ്ങള്‍ക്ക് എത്രത്തോളം അനുയോജ്യമാണ് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന 20.7 ശതമാനം ആളുകള്‍ പറയുന്നത്. ആളുകളുടെ ആശങ്ക മാറ്റാതെ ഇ20 പെട്രോള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്ന് ബിജെപി വോട്ടര്‍മാരായ 49.2 ശതമാനം പേരുള്‍പ്പെടെ സര്‍വേയില്‍ പങ്കെടുത്ത 56.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇ20 പദ്ധതി ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തമാക്കാനും സഹായിക്കുമെന്നാണ് ബിജെപി വോട്ടര്‍മാരില്‍ 43 ശതമാനം പേര്‍ പറയുന്നത്.
അതേസമയം, ഇന്ധന മിശ്രണം വഴി വാഹനങ്ങള്‍ക്ക് തകരാറുകളുണ്ടാകില്ലെന്നാ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അസാധാരണമായ തേയ്മാനത്തിനും ഇതു കാരണമാകില്ല. ഉയര്‍ന്ന ഒക്ടേന്‍ റേറ്റിങ് ഉള്ള ഇന്ധനമാണ് ഇ 20. അതുകൊണ്ടുതന്നെ എന്‍ജിനില്‍നിന്ന് പൊട്ടല്‍ ശബ്ദങ്ങള്‍ പോലുള്ള സാഹചര്യവും ഉണ്ടാകില്ല. വേഗത്തിലെരിയുന്ന, മികച്ച പിക്കപ്പുള്ള, എന്‍ജിന്‍ പ്രവര്‍ത്തനത്തിന്റെ മലിനീകരണം കുറയ്ക്കുന്ന ഇന്ധനമാണിതെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പഴയ വാഹനങ്ങളില്‍ ഇ 20 ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും. എന്‍ജിന്റെ കാര്യക്ഷമത, ഇന്ധന സംവിധാനം, വാഹനഘടകങ്ങളുടെ സുരക്ഷ, തുരുമ്പിനെ പ്രതിരോധിക്കല്‍, മലിനീകരണം, എന്നിവയെല്ലാം രാജ്യവ്യാപകമായി പരിശോധിച്ചുകൊണ്ടാണ് ഇ 20 ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates