ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിന്റെ കമാൻഡറുടെ ലഹരി പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന (സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്) നിർബന്ധമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു.
രണ്ട് എയർലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. നിലവിലെ വ്യോമയാന നിയമങ്ങൾ അനുസരിച്ച് എയർലൈൻ ക്രൂ അംഗങ്ങളിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഒരു വർഷം ലഹരി പരിശോധന നടത്തേണ്ടതുള്ളത്. എന്നാൽ ഈ നിയമം മറികടന്ന് തങ്ങളുടെ മുഴുവൻ പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.
ഗുർഗ്രാമിലെ എയർ ഇന്ത്യ അക്കാദമിയിൽ നടക്കുന്ന പരിശീലന സെഷനുകളിലും, ബ്രീഫിങ് സെന്ററുകളിലും, എയർലൈൻ ഓഫീസുകളിലും, പൈലറ്റുമാരുടെ ഹോം ബേസുകളിലും പരിശോധനകൾ നടക്കുമെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ആഭ്യന്തര കുറിപ്പിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന AI2379 എയർബസ് A320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. സംഭവത്തിന് ശേഷം നടത്തിയ ലഹരി പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ ലഹരിമരുന്ന് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയും പിന്നീട് കഞ്ചാവാണെന്ന് ഉറപ്പിക്കുകയും ചെയ്തത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെയും ഭാഗമായാണ് എയർ ഇന്ത്യ പൈലറ്റുമാർക്കിടയിൽ പരിശോധന പൂർണ്ണമായും നിർബന്ധമാക്കിയത്. അടിയന്തര നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പൈലറ്റുമാരെയും അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates