ചിത്തോർഗഢ്: ദേശീയ ഗാനമായ വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. വിഷയത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ചിത്തോർഗഢിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ വന്ദേമാതരം പാതിവഴിയിൽ നിർത്തിവെക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാർട്ടി അധ്യക്ഷനോട് ആവശ്യപ്പെട്ടതായി അമിത് ഷാ ആരോപിച്ചു. നാമെല്ലാവരും ഇത് ടെലിവിഷനിലൂടെ നേരിട്ട് കണ്ടതാണെന്നും സോണിയ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "സോണിയ ജി, നിങ്ങൾ എന്താണ് ചെയ്തതെന്ന് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനത നേരിട്ട് കണ്ടതാണ്. നിങ്ങൾ ചെയ്ത ഈ പാപത്തിന് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല" - അമിത് ഷാ പറഞ്ഞു.
കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് ദേശീയ ഗീതത്തെ പാടെ വിസ്മരിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വന്ദേമാതരം വഹിച്ച പങ്ക് വളരെ വലുതാണെന്നും ഈ ഗാനം ആലപിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ധീരദേശാഭിമാനികളാണ് ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളെയും ലാത്തിച്ചാർജ്ജുകളെയും ജയിൽവാസത്തെയും നേരിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അടൽ ഗൗരവ് സ്മൃതി സമാരോഹ്' പരിപാടിയിൽ സംസാരിക്കവെ വാജ്പേയിയുടെ സമഗ്ര സംഭാവനകളെയും അമിത് ഷാ അനുസ്മരിച്ചു. പൊഖ്റാൻ ആണവ പരീക്ഷണങ്ങളിലൂടെ ഇന്ത്യയെ ആണവ ശക്തിയാക്കി മാറ്റിയതും റോഡ് ശൃംഖല വികസിപ്പിച്ചതും ഗോത്രവർഗ്ഗ വികസനത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതും വാജ്പേയിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസി ക്ഷേമത്തിനായുള്ള ആ പ്രതിബദ്ധതയുടെ ഫലമായാണ് ദ്രൗപദി മുർമു രാജ്യത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗോത്രവർഗ്ഗ ഉന്നമനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates