അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങൾ കാണാതായതുമായി ബന്ധപ്പെട്ടും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി സിസിടിവി ദൃശ്യങ്ങളിലെ അപാകത. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം സ്വയമേവ ഇല്ലാതാകുന്ന സാങ്കേതിക ക്രമീകരണമാണ് നിലവിലുള്ളത്. ഇതിനാൽ മുൻപ് നടന്ന നിർണ്ണായക ദിവസങ്ങളിലെ ദൃശ്യങ്ങൾ ലഭ്യമാകാത്തതാണ് അന്വേഷണത്തിന് തടസ്സമായിരിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ജൂൺ 13-നാണ് യുപി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാൽ ലഭ്യമായ ചില ദൃശ്യങ്ങളിൽ ബോധപൂർവ്വം കൃത്രിമം കാണിച്ചതിന്റെ ലക്ഷണങ്ങൾ ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. വിദ്ഗ്ദ്ധ സാങ്കേതിക വിശകലനത്തിലൂടെ മായ്ക്കപ്പെട്ട പഴയ ദൃശ്യങ്ങൾ പൂർണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
60 കിലോ വെള്ളി അപ്രത്യക്ഷമായി; രേഖകളില്ല
ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജ്വല്ലേഴ്സ് അസോസിയേഷൻ രാജ്യത്തെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്നും സമാഹരിച്ച് ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കാൻ നൽകിയ 60 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളിക്ക ട്ടികൾ ക്ഷേത്രത്തിന്റെ ഔദ്യോഗിക ശേഖരത്തിൽ നിന്നും പൂർണ്ണമായി കാണാതായെന്നാണ് ഏറ്റവും പുതിയ നിർണ്ണായക കണ്ടെത്തൽ. ഇത്രയും വലിയ വെള്ളി ശേഖരം സ്വീകരിച്ചതിനെക്കുറിച്ചോ, സൂക്ഷിച്ചതിനെക്കുറിച്ചോ, ഉപയോഗിച്ചതിനെക്കുറിച്ചോ ഉള്ള യാതൊരുവിധ രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എസ്ഐടി വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ വെള്ളിത്തിട്ടകൾ ട്രസ്റ്റിന് ഔദ്യോഗികമായി കൈമാറിയതിന്റെ കൈപ്പറ്റ് രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി സ്ഥിരീകരിച്ചു. ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ ഘട്ടങ്ങളിലോ ഈ വെള്ളി ഉപയോഗിച്ചിട്ടില്ലെന്നും അതിന് മുൻപ് തന്നെ ഇത് അപ്രത്യക്ഷമായെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചുമതലയുള്ള കൃഷ്ണദേവ് തിവാരി, ട്രസ്റ്റ് പ്രതിനിധി ഡോ. അനിൽ മിശ്ര, നാല് പൂജാരിമാർ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാൽ വെള്ളിത്തിട്ടകളെക്കുറിച്ചോ, കാണാതായ സ്വർണ്ണ മാല, പുണ്യപാദുകങ്ങൾ എന്നിവയെക്കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലെന്നാണ് തിവാരി മൊഴി നൽകിയിരിക്കുന്നത്.
രസീത് നൽകാതെ വഞ്ചിച്ചെന്ന് ഭക്തരും; രാഷ്ട്രീയ പോര്
മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന ജൗൻപൂർ സ്വദേശി അനിൽ വിശ്വകർമ്മയും കുടുംബവും കഴിഞ്ഞ വർഷം ഒക്ടോബറിൽ ഏഴു ദിവസം കൊണ്ട് 200 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് 3 കിലോ തൂക്കമുള്ള വെള്ള മാലയും വെള്ളി പാദുകവും ക്ഷേത്രത്തിൽ സമർപ്പിച്ചത്. എന്നാൽ എട്ട് മാസം കഴിഞ്ഞിട്ടും ഇതിന്റെ രസീത് നൽകാൻ ക്ഷേത്ര അധികൃതർ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട വിലപിടിപ്പുള്ള വജ്ര, സ്വർണ്ണാഭരണങ്ങൾ മാറ്റി പകരം വ്യാജമായവ വെച്ചതായും കൺകൗണ്ടറുകളിൽ നിന്നും കറൻസി പണം വകമാറ്റിയതായും ആരോപണങ്ങളുണ്ട്.
മാധ്യമ റിപ്പോർട്ടുകൾ മുൻനിർത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ജൂൺ 7-ന് രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. കേസിൽ കോടതികൾ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസിന്റെ അന്വേഷണം പൂർണ്ണമായി തീരുന്നതുവരെ രാഷ്ട്രീയ പാർട്ടികൾ അനാവശ്യ പ്രസ്താവനകൾ നടത്തി അയോധ്യയെ അപകീർത്തിപ്പെടുത്തരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും 15 ദിവസത്തിനകം കള്ളവും നിജസ്ഥിതിയും പൂർണ്ണമായി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates