കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം മുതല്‍ രണ്ട് ഘട്ടങ്ങളായി നടക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന തുടര്‍ യോഗങ്ങള്‍ക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം. ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലാക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വോട്ടെടുപ്പ് ഒന്നിലധികം ഘട്ടമാക്കുന്നതിനോട് യോജിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം അറിയിച്ചിരുന്നു. സുരക്ഷാ സേനകള്‍ക്കും മറ്റ് ഉദ്യോഗസ്ഥരും സമാനമായ അഭിപ്രായമാണുള്ളത്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 2024 ല്‍ ഒറ്റ ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ് എന്നത് അസാധ്യമായ ഒന്നല്ല. പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമ ബംഗാളിലെ ക്രമസമാധാനം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പ്രധാന ആശങ്കയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് മുമ്പും ശേഷവുമുള്ള കാലയളവില്‍ കര്‍ശനമായ ജാഗ്രത പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates