ബെംഗളൂരു: സ്കിറ്റിലൂടെ ജാതിയധിക്ഷേപം നടത്തിയ ബെംഗളുരു ജെയ്ൻ സർവകലാശാലയിലെ ഏഴ് വിദ്യാർഥികൾ അടക്കം 9 പേർ അറസ്റ്റിൽ. വിദ്യാർത്ഥികളും ജയ്ൻ സർവകലാശാലയിലെ സെൻറർ ഫോർ മാനേജ്മെൻറ് സ്റ്റഡീസ് പ്രിൻസിപ്പലും പരിപാടി സംഘടിപ്പിച്ചയാളുമാണ് അറസ്റ്റിലായത്. വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിൻസിപ്പലിനെതിരെയും സർവകലാശാലാ ഡീനിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോളജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർത്ഥികളാണ് വിവാദ സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതാണ് സ്കിറ്റിന്റെ പ്രമേയം. കോളജ് ഫെസ്റ്റിനിടെ 'മാഡ് ആഡ്‍സ്' എന്ന സെഗ്മെൻറിലാണ് സ്കിറ്റ് അവതരിപ്പിച്ചത്. യുവാവ് ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നുണ്ട്.
സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന യുവതിയുടെ ചോദ്യത്തിന് 'ഷെഡ്യൂൾഡ് കാസ്റ്റ്' ആയതുകൊണ്ടാണെന്നാണ് യുവാവ് നൽകുന്ന മറുപടി. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഗാന്ധിജി ദളിതരെ ഹരിജൻ എന്ന് വിളിച്ചതെന്നും കോളജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരിഹസിക്കുന്നുണ്ട്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ 'ബിയർ അംബേദ്കർ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുമുണ്ട്. നേരത്തേ ജയ്ൻ സർവകലാശാല സ്കിറ്റ് അവതരിപ്പിച്ച ആറ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates