ഇന്‍ഡോര്‍: വനിത ക്രിക്കറ്റ് ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പ്രതികരണത്തില്‍ വ്യാപക പ്രതിഷേധം. ക്രിക്കറ്റ് താരങ്ങള്‍ പുറത്തുപോയതാണ് അതിക്രമത്തിന് വഴിവച്ചതെന്നായിരുന്നു മന്ത്രി കൈലാഷ് വിജയ് വര്‍ഗിയയുടെ വാക്കുകൾ. സുരക്ഷ വീഴ്ച മറച്ചുവച്ച് താരങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ഇത്തരം സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം എന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥലത്ത് എത്തിയാല്‍ അവിടെ പുറത്തിറങ്ങുമ്പോള്‍ പ്രാദേശിക അധികാരികളെ വിവരം അറിയിക്കണം. ഇനിയെങ്കിലും അതിന് തയ്യാറാകണം. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പോലെയാണ് ഇവിടെ ക്രിക്കറ്റ്. കളിക്കാര്‍ക്കു വലിയ ആരാധക പിന്തുണ ഉണ്ടാകും. ഇംഗ്ലണ്ടിലെ പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെ ഒരു ഹോട്ടിലില്‍ വച്ച് കണ്ടിരുന്നു. കാപ്പികുടിക്കാന്‍ വേണ്ടി പോയ സമയത്തായിരുന്നു താരം അവിടെയെത്തിയത്. നിരവധി യുവാക്കളും ഹോട്ടലില്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ താരത്തോട് ഓട്ടോഗ്രാഫ് ചോദിച്ചു. മറ്റൊരു പെണ്‍കുട്ടി അയാളെ ചുംബിച്ചു, അയാള്‍ ധരിച്ചിരുന്ന വസ്ത്രം വരെ കീറിപ്പോയി.- എന്നായിരുന്നു കൈലാഷ് വിജയ് വര്‍ഗിയയുടെ പ്രതികരണം.
കളിക്കാര്‍ക്ക് ചിലപ്പോള്‍, അവരുടെ ജനപ്രീതി മനസ്സിലാകില്ല. അതിനാല്‍ അവര്‍ ശ്രദ്ധിക്കണം. ഈ സംഭവം നടന്നുകഴിഞ്ഞു. നമുക്കും കളിക്കാര്‍ക്കും ഇതൊരു പാഠമാണ്. എന്നാല്‍ ഈ സംഭവത്തില്‍നിന്ന് അവര്‍ ഒരു പാഠം പഠിക്കുകയും ഭാവിയില്‍ ജാഗ്രത പാലിക്കുകയും ചെയ്യും'' വിജയ് വര്‍ഗിയ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ടായിരുന്നുവനിതാ ലോകകപ്പ് ക്രിക്കറ്റ് കളിക്കാനെത്തിയ രണ്ട് ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കു നേരെ അതിക്രമ ഉണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്ന അഖ്വീല്‍ ഖാന്‍ എന്നയാള്‍ താരങ്ങളെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. താരങ്ങള്‍ റാഡിസന്‍ ഹോട്ടലില്‍ നിന്നു ഒരു കഫേയിലേക്ക് പോകുന്നതിനിടെ ഖജ്രാന റോഡില്‍ വച്ചാണ് അഖ്വീല്‍ ആക്രമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates