ന്യൂഡല്‍ഹി: അവള്‍ ഒരു ടോയ്ലറ്റ് സീറ്റിലിരിക്കുകയായിരുന്നു. അരികിലായി കസേരയില്‍ അവളുടെ ഭര്‍ത്താവും. രക്ഷാപ്രവര്‍ത്തകര്‍ വരുമെന്ന് കാത്തിരുന്ന അവര്‍, പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ടാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ വന്‍ തീപിടിത്തമുണ്ടായ ഡല്‍ഹിയിലെ 'ഫ്‌ലറിഷ് സ്റ്റേ ബിഎന്‍ബിഹോട്ടലിലെ പൂട്ടിയിട്ട ഒരു വാഷ്‌റൂമിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വിദേശികള്‍ ഉള്‍പ്പെടെ 21 പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
'അവര്‍ തീപിടിച്ചല്ല മരിച്ചത്. പുക ശ്വസിച്ചാണ്,' രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് ഷുഹൈബ് പറഞ്ഞു. 'ഞങ്ങള്‍ താഴത്തെ നിലയിലേക്ക് ചെന്നപ്പോള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ ഒരു വാഷ്‌റൂം ശ്രദ്ധയില്‍പ്പെട്ടു. വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറിയപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.' ഷുഹൈബ് പറഞ്ഞു. 'സ്ത്രീ ടോയ്ലറ്റ് പോട്ടിന് മുകളിലാണ് ഇരുന്നിരുന്നത്. പുരുഷന്‍ തൊട്ടടുത്തുള്ള കസേരയിലിരുന്ന് അവളെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. തീയില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയില്‍ അവര്‍ ഉള്ളില്‍ കയറി വാതിലടച്ചതാണെന്ന് തോന്നുന്നു. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് ഞങ്ങള്‍ അവരെ കണ്ടെത്തിയത്.' ഷുഹൈബ് പറഞ്ഞു
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടല്‍ നടത്തുന്നത് താന്‍ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ചതെന്നും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടലിന് ഫയര്‍ എന്‍ഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.
ഹോട്ടലില്‍ ആറുമുറിക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നതെങ്കിലും 25 മുറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ബെഡ് ആന്‍ഡ് ബ്രെക്ഫെസ്റ്റ് നയത്തിനുകീഴിലാണ് ഇവിടെ താമസസൗകര്യത്തിന് അനുമതി നല്‍കിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates