കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച സ്പീക്കർ രഥിൻ ബസുവിന്റെ നടപടിയിൽ അടിയന്തരമായി ഇടപെടാനോ ഇടക്കാല സ്റ്റേ അനുവദിക്കാനോ ഹൈക്കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം താല്കാലികമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ റാവുവാണ് കേസിൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 28-ലേക്ക് മാറ്റിയ കോടതി, അതുവരെ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഹർജി നൽകിയ മമത പക്ഷത്തിന് അനുകൂലമായി പ്രഥമദൃഷ്ട്യാ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും അടുത്ത വാദത്തിന് മുൻപായി തങ്ങളുടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പിളർപ്പ്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായി തകർന്നടിഞ്ഞതിന് പിന്നാലെയാണ് പാർട്ടിയിലെ നിയമസഭാംഗങ്ങൾക്കിടയിൽ ആഭ്യന്തര കലഹവും പിളർപ്പും പരസ്യമായത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭൂരിഭാഗം നിയമസഭാംഗങ്ങളും വിമത ക്യാമ്പിലേക്ക് ചേക്കേറുകയായിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് ജൂൺ ഒന്നിന് ഋതബ്രത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും മമത ബാനർജി പുറത്താക്കിയിരുന്നു. എന്നാൽ പാർട്ടി അച്ചടക്ക നടപടിയെ പൂർണ്ണമായി കാറ്റിൽപ്പറത്തിക്കൊണ്ട്, സഭയിലെ ആകെയുള്ള തൃണമൂൽ അംഗങ്ങളിൽ 58 നിയമസഭാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് ഋതബ്രത ബാനർജി സ്പീക്കറുടെ അനുമതിയോടെ പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates