ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പേരെയാണ് കുറ്റപത്രത്തില്‍ പ്രതിയാക്കിയിട്ടുള്ളത്. സിബിഐയുടെ ഇക്കണോമിക് ഒഫന്‍സ് വിങ്, ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അതിവേഗ കോടതി കുറ്റപത്രം പരിഗണിക്കും.
യഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോഖണ്ഡെ, പ്രഹ്ലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ഷിരൂരെ, ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാള്‍ദാര്‍ എന്നിവരാണ് പ്രതികള്‍. ഇവരെല്ലാം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബി.എന്‍.എസ് (BNS) 2023 ലെ സെക്ഷന്‍ 315(5), 318(4), 61(2), 238, 303(2) എന്നീ വകുപ്പുകള്‍ പ്രകാരവും, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (Prevention of Corruption Act) സെക്ഷന്‍ 13(1)(a) , 13(2) വകുപ്പ് പ്രകാരവും, 2024-ലെ പൊതു പരീക്ഷാ (അന്യായ മാര്‍ഗ്ഗങ്ങള്‍ തടയല്‍) നിയമത്തിലെ (Public Examinations Act) സെക്ഷന്‍ 3, 4, 5, 11 എന്നിവയോടൊപ്പം സെക്ഷന്‍ 10 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരീക്ഷകളില്‍ അന്യായമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചതിനും അഴിമതി നിരോധന നിയമത്തിനും ബി.എന്‍.എസിനും കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് മേയ് 12-ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ എന്‍ടിഎ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നതിനായി സിബിഐ വിശദമായ അന്വേഷണം തുടരുകയാണ്. അടുത്തിടെ 47 എന്‍ടിഎ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
മകൻ വികാസ് ബിവാളിന് നീറ്റ് ചോദ്യപേപ്പർ ലഭിക്കാൻ മംഗിലാൽ ശുഭം ഖൈർനാറുമായി ബന്ധപ്പെട്ടു എന്നാണ് സിബിഐ ആരോപിക്കുന്നത്. മംഗിലാൽ ബിവാളിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പറുകൾ കണ്ടെടുത്തുവെന്നും സിബിഐ വ്യക്തമാക്കുന്നു. 10 ലക്ഷം രൂപ നൽകിയാണ് യാഷ് യാദവിൽ നിന്ന് നീറ്റ് യുജി പേപ്പർ മംഗിലാൽ കൈപ്പറ്റുന്നത്. രാജസ്ഥാനിലെ സിക്കറിൽ പരിശീലനത്തിനിടെയാണ് യാഷ് യാദവുമായി ബന്ധപ്പെടുന്നതെന്ന് ചോദ്യം ചെയ്യലിൽ മംഗിലാലിന്റെ മകൻ വികാസ് ബിവാൾ വെളിപ്പെടുത്തിയതായും സിബിഐ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates