CBI 
India

'ഡമ്മി ടു ഡമ്മി'; ട്വിഷ ശർമ്മയുടെ മരണം പുനസൃഷ്ടിക്കാൻ 80 കിലോ ഡമ്മിയുമായി സിബിഐ

ഭോപ്പാലിലെ ഭർതൃവീട്ടിൽ നാടകീയ രംഗങ്ങൾ; റിട്ട. ജഡ്ജി ഗിരിബാല സിംഗിനെയും മകനെയും ഒപ്പമിരുത്തി സിബിഐയുടെ നിർണ്ണായക തെളിവെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായ 'സിബിഐ. ഡയറിക്കുറിപ്പ്' എന്ന ചിത്രത്തിൽ തിയ്യേറ്ററുകളെ ഇളക്കി മറിച്ച ഒരു രംഗമുണ്ട് - നടി സന്ധ്യയുടെ കഥാപാത്രം മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വെച്ച്, ഇരയുടെ അതേ ശരീരഭാരമുള്ള ഒരു ഡമ്മി കെട്ടിത്തൂക്കി, പ്രതികൾ പറഞ്ഞ മൊഴി പ്രായോഗികമായി സാധ്യമാണോ എന്ന് ക്യാപ്റ്റൻ രാജുവിന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങളെ സാക്ഷിനിർത്തി മമ്മൂട്ടിയുടെ സേതുരാമയ്യർ തെളിയിക്കുന്ന രംഗം. അതേ സിനിമാറ്റിക് രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവെടുപ്പാണ് പ്രശസ്ത നടി ട്വിഷ ശർമ്മയുടെ അസ്വാഭാവിക മരണക്കേസിൽ ഇപ്പോൾ ഭോപ്പാലിൽ സിബിഐ ആവർത്തിച്ചിരിക്കുന്നത്.

ട്വിഷയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ താനാണ് മൃതദേഹം താഴെയിറക്കിയതെന്നും തന്റെ അമ്മയാണ് കഴുത്തിലെ കെട്ടഴിച്ചതെന്നുമാണ് ഭർത്താവ് സമർത്ഥ് സിംഗ് നൽകിയിരുന്ന മൊഴി. ഈ മൊഴികളിലെ വിശ്വാസ്യതയും പ്രായോഗികതയും അളക്കാനാണ് ട്വിഷയുടെ അതേ ശരീരഭാരമുള്ള 80 കിലോ തൂക്കമുള്ള ഡമ്മിയുമായി സിബിഐ കതാരാ ഹിൽസിലെ ഭർതൃവീട്ടിലെത്തിയത്. സിനിമയിൽ സേതുരാമയ്യർ ഡമ്മി താഴെയിറക്കിച്ച് മൊഴികളിലെ കള്ളത്തരം പൊളിച്ചതുപോലെ, ഇവിടെയും ഒന്നാം പ്രതിയായ സമർത്ഥ് സിംഗിനെയും അദ്ദേഹത്തിന്റെ അമ്മയും വിരമിച്ച ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗിനെയും ഒപ്പമിരുത്തിയാണ് സിബിഐ പരിശോധന നടത്തിയത്. 80 കിലോ തൂക്കമുള്ള ശരീരം ഫാനിൽ നിന്നും എങ്ങനെ താഴെയിറക്കിയെന്നും കഴുത്തിലെ കെട്ടുകൾ എങ്ങനെ അഴിച്ചുവെന്നും പ്രതികളുടെ സാന്നിധ്യത്തിൽ ഡമ്മി ഉപയോഗിച്ച് ഉദ്യോഗസ്ഥർ കൃത്യമായി ചെയ്യിപ്പിച്ചു നോക്കി.

സിനിമയിൽ സാരിയുടെ ബലത്തെക്കുറിച്ച് തർക്കമുയരുമ്പോൾ അയ്യർ അത് പരീക്ഷിച്ച് ബോധ്യപ്പെടുന്നതുപോലെ, ഈ കേസിൽ ആത്മഹത്യയ്ക്കായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ബെൽറ്റിന് ഇത്രയും ശരീരഭാരം താങ്ങാൻ ശേഷിയുണ്ടോ എന്ന കാര്യവും സിബിഐ പ്രത്യേകം പരിശോധിച്ചു. ഒരു വനിതാ ഓഫീസർ ഉൾപ്പെടെ ആറംഗ സിബിഐ സംഘമാണ് കേസിന്റെ അതീവ ഗൗരവം ഉൾക്കൊണ്ട് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് അറസ്റ്റിലായ റിട്ട. ജഡ്ജി ഗിരിബാല സിംഗും മകനും നിലവിൽ ജൂൺ 2 വരെ സിബിഐ കസ്റ്റഡിയിലാണ്.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 2025-ൽ വിവാഹിതരായ ഇരുവരുടെയും ജീവിതം വെറും അഞ്ച് മാസമേ നീണ്ടുനിന്നുള്ളൂ. മരണത്തിന് പിന്നിൽ കടുത്ത സ്ത്രീധന പീഡനവും മാനസിക ക്രൂരതയുമാണെന്ന് ട്വിഷയുടെ കുടുംബം ആരോപിക്കുന്നു. ഇരയുടെ അവസാന മണിക്കൂറുകളിലെ ഫോൺ കോളുകളും വാട്സ്ആപ്പ് ചാറ്റുകളും ഡിജിറ്റൽ ഇടപാടുകളും വിശകലനം ചെയ്യുന്ന അത്യാധുനിക 'ടണൽ വ്യൂ' രീതിയും സിബിഐ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

CBI Recreates Twisha Sharma's Final Moments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കും

'കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമും വേണ്ട യൂട്യൂബും വേണ്ട'; സോഷ്യല്‍ മീഡിയക്ക് പ്രായപരിധി നിശ്ചയിച്ച് മലേഷ്യ; നിയമം തെറ്റിച്ചാല്‍ 24 കോടി പിഴ

മുരളി ഗോപിയുടെ തിരക്കഥ, നായകനായി ആര്യ; 'അനന്തൻ കാട്' ജൂൺ 25 ന്

ഹോര്‍മൂസിനെ മറന്നേക്കൂ, ഒമാനുമായുള്ള വ്യാപാര കരാര്‍ ഇന്ത്യക്ക് നേട്ടമാകുന്നത് ഇങ്ങനെ

SCROLL FOR NEXT