ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. കുല്‍ദീപിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതിയില്‍ നടന്ന റി കൗണ്ടിങ്ങില്‍ കണ്ടെത്തി.
മുന്‍ വരണാധികാരി അസാധുവാണെന്ന് വിലയിരുത്തിയ എട്ടു വോട്ടുകള്‍ സാധുവാണെന്ന് സുപ്രീംകോടതി വിധിച്ചു. കുല്‍ദീപിന് ലഭിച്ച എട്ടു വോട്ടുകളാണ് മുന്‍ വരണാധികാരിയായ അനില്‍ മാസിഹ് അസാധുവാണെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസും എഎപിയും സംയുക്തമായിട്ടാണ് കുല്‍ദീപിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മുന്‍ വരണാധികാരി അനില്‍ മാസിഹ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രീംകോടതി വിലയിരുത്തി. ജനുവരി 30 ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ വരണാധികാരി അനില്‍ മാസിഹിനെതിരെ സെക്ഷന്‍ 340 പ്രകാരം നിയമ നടപടി സ്വീകരിക്കണം. ഇതിനായി അനില്‍ മാസിഹിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി, രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ബാലറ്റ് പേപ്പറുകള്‍ നേരിട്ട് പരിശോധിച്ചിരുന്നു. വരണാധികാരി അസാധുവായി പ്രഖ്യാപിച്ച എട്ടു ബാലറ്റുകള്‍ കൈമാറാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസര്‍ ഈ ബാലറ്റുകള്‍ കോടതിക്ക് നല്‍കി.
കോടതി ബാലറ്റ് പേപ്പറുകള്‍ പരിശോധിച്ചു. കുല്‍ദീപ് കുമാറും മനോജ് സോങ്കറുമായിരുന്നോ സ്ഥാനാര്‍ത്ഥികളെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രണ്ടു സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കുല്‍ദീപിന്റെ അഭിഭാഷകന്‍ ഗുര്‍മീന്ദര്‍ സിങ് മറുപടി പറഞ്ഞു.
കുല്‍ദീപിന് വോട്ടുരേഖപ്പെടുത്തിയ എട്ടു ബാലറ്റുകളാണ് അസാധുവാക്കിയതെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരെ കാണിച്ചു. എന്തിനാണ് ഈ ബാലറ്റ് പേപ്പറുകളില്‍ വരച്ചതെന്ന് വരണാധികാരിയായിരുന്ന അനില്‍ മാസിഹയോടു ചോദിച്ചു. പ്രിസൈഡിങ് ഓഫീസര്‍, നിങ്ങള്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത് എട്ടു ബാലറ്റ് പേപ്പറുകള്‍ അസാധുവാണെന്നാണ്. എന്നാല്‍ ഈ ബാലറ്റുകള്‍ എങ്ങനെയാണ് അസാധുവാകുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇതേത്തുടര്‍ന്ന് അനില്‍ മാസിഹയും അദ്ദേഹത്തിന്റെ അഭിബാഷകന്‍ മുകുള്‍ റോഹ്ത്തഗിയും ചേര്‍ന്ന് ബാലറ്റ് പേപ്പറുകള്‍ പരിശോധിച്ചു. അസാധുവെന്ന് പ്രഖ്യാപിച്ച എട്ടു ബാലറ്റ് പേപ്പറും സാധുവായി പരിഗണിച്ച് വീണ്ടും എണ്ണാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates