ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോഴാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മടെ പ്രതിബദ്ധതയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാന്‍ പറഞ്ഞു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ സിബിടി മോഡില്‍ നടത്താനും തീരുമാനിക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരുന്നു. പരീക്ഷാ മാഫിയ കാരണം ഒരുവിദ്യാര്‍ഥിയുടെയും ഭാവി തകരരുതെന്നും അനീതി നടക്കരുതെന്നുമായിരുന്നു മന്ത്രിയെന്ന നിലയില്‍ തന്റെ നിശ്ചയം. നീറ്റ് പരീക്ഷ ഫലങ്ങള്‍ നല്ലരീതിയില്‍ തന്നെ വരികയും ചെയ്തു. എന്നാല്‍ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്ന ചിലര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചതായി ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്തില്‍ പറഞ്ഞു
ഞാന്‍ ജനാധിപത്യത്തിന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ്. ഒപ്പം യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും ബഹുമാനിക്കുന്നു. അവര്‍ ഭാരതത്തിന്റെ ഭാവി മാത്രമമല്ല ഭാവിയുടെ ശില്‍പികള്‍ കൂടിയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ സംഭവങ്ങളില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. യുവശക്തി തന്നെയാണ് രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത്. അവരെ തെറ്റിദ്ധാരണയുടെ ചക്രവ്യൂഹത്തില്‍ പെടാന്‍ അനുവദിക്കില്ലെന്നതാണ് തന്റെ നിശ്ചയം.
ജന്തര്‍മന്തറിലും രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികള്‍ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കാനും ഒരുവിദ്യാര്‍ഥിയുടെ ഭാവി പോലും നിയമപരമായ സങ്കീര്‍ണതകളില്‍ കുടുങ്ങാതിരിക്കാനും അവരുടെ സമയം പഠനത്തിനും കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായും പ്രധാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യസേവനത്തിനാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന'- പ്രധാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates