ജയ്പൂർ: ജയ്പൂരിൽ സർക്കാർ പ്രൈമറി സ്കൂൾ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം. പാർട്ടി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ജയ്പൂരിലെ ബഗ്രു നിയമസഭാ മണ്ഡലത്തിൽപ്പെട്ട രാംപുര-കൻവർപുര ഗ്രാമത്തിൽ വെച്ചാണ് വെള്ളിയാഴ്ച അപ്രതീക്ഷിത ആക്രമണമുണ്ടായത്.
ഗ്രാമത്തിലേക്ക് കടന്ന സിജെപി സംഘത്തെ വളഞ്ഞ നാട്ടുകൂട്ടം പ്രവർത്തകരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. "അർബൻ നക്സലുകൾ", "ദേശവിരുദ്ധർ", "പാകിസ്ഥാനികൾ" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ആൾക്കൂട്ടം പ്രവർത്തകരെ ആക്രമിച്ചത്. സംഘർഷം രൂക്ഷമായതോടെ സ്കൂളിൽ പ്രവേശിക്കാൻ കഴിയാതെ സംഘത്തിന് ഗ്രാമത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. സംഭവത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി നേതൃത്വം ആരോപിച്ചു. തൊഴുത്തിൽ പ്രവർത്തിക്കുന്ന സർക്കാർ പ്രൈമറി സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനായി നാട്ടുകാരുടെ ക്ഷണപ്രകാരമാണ് എത്തിയതെന്ന് അശുതോഷ് രങ്ക പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ സ്കൂൾ തൊഴുത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്കൂളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ആസൂത്രിതമായി ആളുകളെ സംഘടിപ്പിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിൽ വാഹനങ്ങളുടെ ചില്ലുകൾ തകർത്തു, ഫോണുകൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു, വനിതാ പ്രവർത്തകയെ കൈയേറ്റം ചെയ്തു, തന്റെ വസ്ത്രങ്ങൾ കീറിപ്പറിച്ച് പ്രവർത്തകരിൽ ഒരാളുടെ കൈ തല്ലിയൊടിച്ചുവെന്നും രങ്ക വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് എത്തിയിട്ടും ആക്രമണം തുടർന്നു. അക്രമികളെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രി മദൻ ദിലാവറിന്റെ രാജി ആവശ്യപ്പെട്ട് രാജസ്ഥാനിലുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജസ്ഥാന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും സിജെപി നേതൃത്വം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates