ബംഗലൂരു: കര്‍ണാടകയിലെ ഹാസ്സനില്‍ മധ്യവയസ്‌കരായ ദമ്പതികളുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ദമ്പതികളുടെ മകന്‍ മഞ്ജുനാഥിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ മാതാപിതാക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അര്‍കാല്‍ഗുഡ് താലൂക്കിലെ ബിസിലഹള്ളിയിലെ താമസക്കാരായ നഞ്ചുണ്ടപ്പ (55) ഭാര്യ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15 നാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. അച്ഛനും അമ്മയും കഴിക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണത്തില്‍ മഞ്ജുനാഥ് വിഷം ചേര്‍ക്കുകയായിരുന്നു.
ഭക്ഷണം കഴിച്ചശേഷം അവശനിലയിലായ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് 23-ാം തീയതി ഇരുവരെയും മഞ്ജുനാഥ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, വീട്ടിലെത്തുന്നതിനുമുമ്പേ വാഹനത്തില്‍വെച്ച് ഇരുവരും മരിച്ചു.
മഞ്ജുനാഥിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി സമീപഗ്രാമത്തില്‍ താമസിച്ചിരുന്ന, ദമ്പതികളുടെ മറ്റൊരു മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ മഞ്ജുനാഥ് മാതാപിതാക്കളുടെ മൃതദേഹം മറവുചെയ്തിരുന്നു. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് കീടനാശിനി ഉള്ളില്‍ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മഞ്ജുനാഥിനെ ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ദമ്പതികളുടെ രണ്ടാമത്തെ മകനായ മഞ്ജുനാഥിന് ഒരു വിധവയുമായി ബന്ധമുണ്ടായിരുന്നു. പണം ദുര്‍വ്യയം ചെയ്യുന്ന സ്വഭാവക്കാരനാണ്. ഇതു രണ്ടും ചോദ്യം ചെയ്ത മാതാപിതാക്കള്‍, മഞ്ജുനാഥിനോട് വാങ്ങിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates