പാട്ന; കോവിഡ് ബാധിച്ചു മരിച്ചയാളുടെ എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടിയ മുനിസിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബിഹാറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ചയാളെ സംസ്കരിക്കുന്നതിനിടെ മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയാണ് തട്ടിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ വിശാലാണ് അറസ്റ്റിലായത്. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂളില്‍ ക്ലര്‍ക്കായിരുന്ന അഭിമന്യു കുമാര്‍ ഏപ്രില്‍ 30 നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,06,500 രൂപ പിന്‍വലിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ ഛായ കണ്ടെത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഭിമന്യു മരിച്ച് 10 ദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് തുക പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.
അഭിമന്യു കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിശാല്‍ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ശവസംസ്‌കാര വേളയില്‍ മരിച്ചയാളുടെ സാധനങ്ങളില്‍ നിന്ന് എടിഎം കാര്‍ഡ് എടുത്തതായി ഇയാള്‍ സമ്മതിച്ചു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ പിന്‍ നമ്പര്‍ എഴുതിയതായും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളുകളേക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates