ന്യൂഡല്‍ഹി: ഇന്ത്യയിൽ ഭീകരാക്രമണത്തിന് ഫരീദാബാദ് സംഘം പദ്ധതിയിട്ടത് തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ചാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ലാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്. ചെങ്കോട്ട ആക്രമണം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂള്‍ സംഘത്തിൽപ്പെട്ടവർ അങ്കാറയിലുള്ള വിദേശ ഹാന്‍ഡ്‌ലറുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയതായി റിപ്പോർട്ട്.
''ഉകാസ'' എന്ന രഹസ്യനാമത്തിലാണ് ഈ ഹാന്‍ഡ്‌ലര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 'ഉകാസ'യ്ക്ക് അറബിയില്‍ 'സ്‌പൈഡര്‍' ( ചിലന്തി ) എന്നാണ് അര്‍ത്ഥം. ഇയാളുടെ ലൊക്കേഷന്‍ അങ്കാറയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 'ഉകാസ' ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ ഉമര്‍ നബിയും കൂട്ടാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഏറ്റവും രഹസ്യാത്മകമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന മെസേജിങ് പ്ലാറ്റ്ഫോമായ സെഷന്‍ ആപ്പ് വഴിയാണ് ഡോ. ഉമര്‍ ഉന്‍ നബിയുമായും കൂട്ടാളികളുമായും അങ്കാറയിൽ നിന്നും നേരിട്ട് ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അദ്ദേഹമാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം, പദ്ധതികള്‍, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിലും ഏകോപനം നടത്തിയിരുന്നത്.
ഫരീദാബാദ് മൊഡ്യൂളില്‍ ഉള്‍പ്പെട്ടവര്‍ 2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും അങ്കാറയിലേക്ക് പോയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇവര്‍ അങ്കാറയില്‍ വെച്ച് ''ഉകാസ''യുമായി കൂടിക്കാഴ്ച നടത്തി. ഭീകരസംഘത്തില്‍ ചേരുകയായിരുന്നു. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍, ചാറ്റ് ഹിസ്റ്ററി, കോള്‍ ലോഗ്‌സ് എന്നിവയില്‍ നിന്നും ഫരീദാബാദ് ഭീകര സംഘത്തിന് പാകിസ്ഥാന്‍ ഭീകരസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates