ലഖ്നൗ: പൊതുവേദിയിൽ വച്ച് കർഷകൻ മുഖത്തടിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് പൊതുവേദിയിൽ വച്ച് കർഷകൻ ബിജെപി എംഎൽഎ പങ്കജ് ഗുപ്തയെ തല്ലിയത്.
കർഷകൻ തന്റെ മുഖത്തടിച്ചുവെന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് എംഎൽഎ അവകാശപ്പെട്ടു. വീഡിയോയിൽ കാണുന്ന കർഷകൻ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതു പോലെ അദ്ദഹം തന്റെ കവിളിൽ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി. എംഎൽഎയെ തല്ലിയെന്ന് പറയപ്പെടുന്ന കർഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാർത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങൾ വിശദീകരിച്ചത്.
പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി സംഭവം വളച്ചൊടിച്ച് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും തെരഞ്ഞെടുപ്പിൽ മറ്റു കാര്യങ്ങളൊന്നും ഉയർത്തി കാണിക്കാനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎൽഎ വേദിയിൽ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോൾ മുതിർന്നയാൾ എന്ന നിലയിൽ എംഎൽഎയുടെ കവിളിൽ സ്‌നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാൽ വിശദീകരിച്ചു.
ഉന്നാവിൽ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കർഷകനായ ഛത്രപാൽ വേദിയിലേക്ക് കയറി എംഎൽഎയുടെ മുഖത്തടിച്ചത്. സമീപമുള്ള പൊലീസുകാരും മറ്റു പ്രവർത്തകരും ചേർന്നാണ് കർഷകനെ വേദിയിൽ നിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎൽഎക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎഎൽഎയുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates