ന്യൂഡൽഹി: മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം തമിഴ്നാട്ടിൽനിന്നും ബംഗാളിൽനിന്നുമായി പിടിച്ചെടുത്തത് 865 കോടിരൂപയുടെ മുതലുകൾ. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവുമധികം മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തത്. തമിഴ്നാട്ടിൽനിന്നും 438 കോടിയും ബംഗാളിൽനിന്നും 427 കോടിയുടെയും പണമുൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു.
99 കോടി പണവും 84 കോടിയുടെ മദ്യവും 174 കോടിയുടെ ലഹരിവസ്തുക്കളും 159 കോടി വിലമതിക്കുന്ന ലോഹങ്ങളും രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി കണ്ടുകെട്ടിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്. 2026 ഫെബ്രുവരി 26 ന് ഇലക്ഷൻ സെഷർ മാനേജ്‌മെന്റ് സിസ്റ്റം (ESMS) സജീവമാക്കിയതിനുശേഷമുള്ള കണക്കുകളാണ് കമ്മീഷൻ പുറത്തുവിട്ടത്.
മുൻപ് പുറത്തുവന്ന കണക്കുകൾ പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ റെയിഡുകളിൽ പണവും മറ്റ് വസ്തുക്കളും കൂടുതലായി കണ്ടെടുത്തിരുന്നത് പശ്ചിമ ബംഗാളിൽ നിന്നായിരുന്നു. ഏപ്രിൽ ആറിനു പുറത്തുവന്ന റിപ്പോർട്ടു പ്രകാരം 319 കോടി രൂപയുടെ മുതലുകളായിരുന്നു ബംഗാളിൽനിന്നും കണ്ടെത്തിയിരുന്നത്.
78 കോടിരൂപയും 3 കോടിയുടെ മദ്യവും 74 കോടിയുടെ ലഹരിവസ്തുക്കളും 105 കോടിയുടെ ലോഹങ്ങളും 178 കോടിയുടെ മറ്റുവസ്തുക്കളുമടക്കം 438 കോടി മൂല്യമുള്ള വസ്തുക്കളാണ് തമിഴ്നാട്ടിൽനിന്നും ലഭിച്ചത്. 21 കോടി രൂപയും 81 കോടിയുടെ മദ്യവും 100 കോടിയുടെ ലഹരി വസ്തുക്കളും 54 കോടിയുടെ ലോഹങ്ങളും 172 കോടിയുടെ മറ്റുവസ്തുക്കളുമടക്കം 427 കോടി മൂല്യമുള്ള വസ്തുക്കൾ പശ്ചിമബംഗാളിൽനിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ടുകെട്ടി. ഏപ്രിൽ 23 ന് ഇരുസംസ്ഥാനങ്ങളിലും പോളിങ് നടക്കാനിരിക്കവേയാണ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടത്. പശ്ചിമബംഗാളിൽ ഏപ്രിൽ 29 ന് രണ്ടാംഘട്ട വോട്ടിങും നടക്കും.
മാർച്ച് 15നാണ് അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്കും നിർദ്ദേശം നൽകിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ചീഫ് സെക്രട്ടറിമാർ, സിഇഒമാർ, ഡിജിപിമാർ തുടങ്ങിയവരുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ചനടത്തി. പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 5,011ലധികം ഫ്ലൈയിംഗ് സ്ക്വാഡ് ടീമുകളെയും 5,363ലധികം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും (എസ്‌എസ്‌ടി) വെസ്റ്റ് ബംഗാളിലും തമിഴ്നാട്ടിലുമായി വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates