അഹമ്മദാബാദ്: മെഡിക്കൽ വിദ്യാർഥികളുടെ മാത്രം ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെൽവൻ കണ്ണൻ (24) എന്ന യുവാവാണ് പിടിയിലായത്. ഇയാളെ ഗുജറാത്തിൽ വച്ച് ജാംനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ എംപി ഷാ മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്‌ടോപ്പുകൾ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26നാണ് എംപി ഷാ മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയത്.
ഡിസംബർ 26ന് ജാംനഗറിലെത്തിയ പ്രതി ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. തുടർന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോൽ കണ്ടെത്തുകയും മുറി തുറന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ്‌ശെൽവൻ വെളിപ്പെടുത്തിയത്. മെഡിക്കൽ വിദ്യാർഥികളുടെ ലാപ്‌ടോപ്പുകൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. 2015-ൽ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ അന്ന് തമിഴ്‌ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തിയിരുന്നു. ഇത് പിന്നീട് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കൽ വിദ്യാർഥികളോട് പക തോന്നിയത്.
ഇതുവരെ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികളുടെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങൾ. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടർന്ന് ഉത്തരേന്ത്യയിലെയും മെഡിക്കൽ കോളജുകളിൽ മോഷണം നടത്തി. ഇന്റർനെറ്റിൽനിന്നാണ് മെഡിക്കൽ കോളജുകളുടെ വിവരങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates