മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും മുത്തശ്ശനും അമ്മാവനും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പുനെയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് വർഷത്തോളം പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
പതിനൊന്ന് വയസുള്ള പെൺകുട്ടിയാണ് കഴിഞ്ഞ അഞ്ച് വർഷത്തോളം പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുനെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
2017 മുതൽ 45 വയസുകാരനായ പിതാവ് കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ആ സമയത്തെല്ലാം കുടുംബം ബിഹാറിലായിരുന്നു താമസം. 2020 നവംബർ മുതലാണ് മുതിർന്ന സഹോദരൻ കുട്ടിയെ പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. 60 വയസുകാരനായ മുത്തശ്ശനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നല്ല സ്പർശത്തെ കുറിച്ചും ചീത്ത സ്പർശത്തെ കുറിച്ചും സ്‌കൂളിൽ നടന്ന കൗൺസിലിങ് ക്ലാസിനിടെയാണ് ഇപ്പോൾ 11 വയസുള്ള പെൺകുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറഞ്ഞത്. ഇതിനു പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച് ഇവർക്ക് പരസ്പരം അറിയുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates