ഹൈദരാബാദ് : തെലങ്കാനയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവിൻറെ വിവാദ പരാമര്‍ശം.
സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചുകളയണമെന്നും തീവ്രവാദ ആക്രമണമാണ് വേണ്ടതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതാണ് വിവാദമായത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് ബിആര്‍എസ് നേതാവ് നേതാവ് ബാല്ക സുമന്‍ അടക്കമുള്ളവര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പുറത്തുവന്നതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
'നമ്മള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെറുതെ സംസാരിക്കുകയോ മീറ്റിങ്ങുകളും പത്രസമ്മേളനങ്ങളും നടത്തുകയോ അല്ല വേണ്ടത്. മന്ദമാരി ഡിവിഷനില്‍ ഒരു പരിപാടി സംഘടിപ്പിക്കുക. നമുക്ക് ജിഎമ്മിന്റെ (ജനറല്‍ മാനേജര്‍) ഓഫീസ് മുഴുവനായും കത്തിച്ചുകളയാം. ഏറ്റവും മോശം സാഹചര്യത്തില്‍, ഞങ്ങള്‍ക്ക് ഒരു മാസത്തേക്ക് ജയിലില്‍ പോകേണ്ടി വന്നേക്കും. അതിനാല്‍ നിങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായിത്തന്നെ ആസൂത്രണം ചെയ്യുക. ആവശ്യമെങ്കില്‍, സിംഗരേണി ഭവനില്‍ പോയി അത് പൂര്‍ണ്ണമായും കത്തിച്ച് നശിപ്പിക്കുക. നമ്മുടെ പ്രദേശത്ത് നിരവധി റെയില്‍വേ ലൈനുകള്‍ ഉണ്ട്, ഒരു ദിവസം അവ മുറിച്ചുമാറ്റി ഒരു പരിപാടി സംഘടിപ്പിക്കുക. അതിനെ 'റെയില്‍ റോക്കോ' എന്ന് വിളിക്കാം : ബിആര്‍എസ് നേതാവ് സുമന്‍ പറഞ്ഞു.
ഭാരത് രാഷ്ട്ര സമിതി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ സ്വത്തു നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഗുരുതര വിഷയമാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കര്‍ഷകരുടെ ദുരിതം ചൂണ്ടിക്കാണിക്കാന്‍ നടത്തിയ വൈകാരിക പ്രസംഗത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബിആര്‍എസ് പറഞ്ഞു. സമരങ്ങളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ പൊലീസ് ഔദ്യോഗിക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ വിവാദ വീഡിയോയും പ്രസ്താവനകളും സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്. വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിആര്‍എസ്-കോണ്‍ഗ്രസ് പോര് മുറുകാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates