പ്രതീകാത്മക ചിത്രം AI Generated
India

ജപ്പാനില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി; ഓഫര്‍ ലെറ്ററും രേഖകളും വ്യാജം; യുവതിയില്‍നിന്ന് 1.63 ലക്ഷം തട്ടിയ സംഘം അറസ്റ്റില്‍

ജപ്പാനിലെ ഒരു പ്രമുഖ കമ്പനിയില്‍ ആകര്‍ഷകമായ ശമ്പളത്തോടെ ജോലി ഒരുക്കാമെന്ന് വിശ്വസിപ്പിച്ച പ്രതികള്‍ ആദ്യം രജിസ്‌ട്രേഷന്‍ ഫീസ്, തുടര്‍ന്ന് വിസ പ്രോസസിങ് ചാര്‍ജ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ഫീസ്, മെഡിക്കല്‍ പരിശോധനാ ഫീസ് തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി: വിദേശത്ത് മികച്ച ജോലി വാഗ്ദ്ധാനം ചെയ്ത് യുവതിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിനിയില്‍ നിന്ന് 1.63 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

പൊലീസ് നല്‍കുന്ന വിവരമവനുസരിച്ച്, വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന യുവതിയെ പ്രതികള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സമീപിക്കുകയായിരുന്നു.

ജപ്പാനിലെ ഒരു പ്രമുഖ കമ്പനിയില്‍ ആകര്‍ഷകമായ ശമ്പളത്തോടെ ജോലി ഒരുക്കാമെന്ന് വിശ്വസിപ്പിച്ച പ്രതികള്‍ ആദ്യം രജിസ്‌ട്രേഷന്‍ ഫീസ്, തുടര്‍ന്ന് വിസ പ്രോസസിങ് ചാര്‍ജ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ഫീസ്, മെഡിക്കല്‍ പരിശോധനാ ഫീസ് തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയായിരുന്നു.

വിദേശ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുവതി പല ഘട്ടങ്ങളിലായി 1.63 ലക്ഷം രൂപ ഇവര്‍ക്കു കൈമാറി. പണം കൈപ്പറ്റിയ ശേഷം പ്രതികള്‍ വ്യാജ രേഖകളും ഓഫര്‍ ലെറ്ററുകളും അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് പ്രതികളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിലുള്ള സംഘത്തെ തിരിച്ചറിഞ്ഞത്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ബറേലി മേഖലയില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാന രീതിയില്‍ മറ്റ് പലരെയും പ്രതികള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദേശ തൊഴില്‍ സ്വപ്നം കാണുന്ന യുവാക്കളെയും യുവതികളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വലിയ തട്ടിപ്പ് ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

സമീപകാലത്ത് വിദേശ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണെന്ന് അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പലരും ആളുകളെ വലയില്‍ വീഴ്ത്തുന്നത്. ഉയര്‍ന്ന ശമ്പളം, സൗജന്യ താമസം, എളുപ്പം വിസ ലഭ്യമാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് സാധാരണയായി ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.

വിദേശ ജോലി തേടുന്നവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി മാത്രമേ ഇടപെടാവൂ എന്നും, ജോലി ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാതെ പണം കൈമാറരുതെന്നും പൊലീസ് നിര്‍ദേശിച്ചു. ഏതെങ്കിലും സംശയാസ്പദമായ ഓഫറുകള്‍ ലഭിച്ചാല്‍ ഉടന്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

High-salary job in Japan; Offer letter and documents were fake; Gang arrested for duping woman of Rs 1.63 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ': നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

പ്രശാന്ത് മുരളിയുടെ 'കരുതൽ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

'പിന്നീട് എനിക്ക് അങ്ങനെ തോന്നി, 'കാവാലാ'യിൽ തൃപ്തയായിരുന്നില്ല'; തുറന്നു പറഞ്ഞ് തമന്ന

'പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാന്‍ കഴിഞ്ഞു; കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ'; പിഎം ശ്രീയില്‍ കെ സുരേന്ദ്രന്‍

SCROLL FOR NEXT