പനാജി: ക്ഷേത്ര സന്ദർശനങ്ങളിലൂടെ മൃദു ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. താൻ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഹിന്ദു ആയതിനാലാണെന്നും അതിൽ ആരും എതിർപ്പുയർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നിങ്ങൾ ക്ഷേത്രത്തിൽ പോകാറുണ്ടോ? ഞാനും ക്ഷേത്രത്തിൽ പോകാറുണ്ട്. ക്ഷേത്രത്തിൽ പോകുന്നതിൽ യാതൊരു തെറ്റുമില്ല. ക്ഷേത്രം സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് സമാധാനം അനുഭവപ്പെടും. എന്താണ് അവരുടെ (മൃദു ഹിന്ദുത്വ ആരോപണം ഉന്നയിക്കുന്നവരുടെ) എതിർപ്പ്? എന്തിന് എന്തെങ്കിലും എതിർപ്പുണ്ടാകണം? ഞാൻ ക്ഷേത്രത്തിൽ പോകുന്നത് ഞാനൊരു ഹിന്ദു ആയതിനാലാണ്. എന്റെ ഭാര്യ ഗൗരിശങ്കർ ക്ഷേത്രത്തിൽ പോകാറുണ്ട്'- കെജരിവാൾ പറഞ്ഞു.
'കോപ്പിയടിക്കുന്നത് പ്രമോദ് സാവന്ത്'
ഗോവൻ സർക്കാരിന്റെ പദ്ധതികൾ കെജരിവാൾ സർക്കാർ കോപ്പിയടിക്കുകയാണെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. തന്റെ പാർട്ടിയെ പ്രമോദ് സാവന്താണ് കോപ്പിയടിക്കുന്നതെന്ന് കെജരിവാൾ പറഞ്ഞു. ഞങ്ങൾ സൗജന്യമായി വൈദ്യുതി നൽകുമെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ജലം സൗജന്യമായി നൽകി. എംപ്ലോയ്‌മെന്റ് അലവൻസ് നൽകുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹം 10,000 തൊഴിലവസരം പ്രഖ്യാപിച്ചുവെന്നും കെജരിവാൾ പറഞ്ഞു.
ഗോവയിലെത്തിയ കെജരിവാൾ, ഭണ്ഡാരി സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. തൊഴിലാളി സംഘടനാ നേതാവും ഖനന സമര നേതാവുമായ പുതി ഗാവ്കറിന് ആം ആദ്മി പാർട്ടിയിൽ അദ്ദേഹം അംഗത്വം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates