ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ ഘടന പാടെ മാറ്റുന്നതിനായി ഈ വർഷം 52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അതിപ്രധാനമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്. ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് നിയമങ്ങൾ, ട്രെയിൻ ബോർഡിങ് മാറ്റം, ഉപ്പ് കയറ്റൽ, ഓട്ടോമൊബൈൽ ഗതാഗതം, നിർമാണ നിലവാരം എന്നീ ആറ് പ്രധാന മേഖലകളിലാണ് അടിയന്തര പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല
ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വലിയ മാറ്റങ്ങളാണ് റെയിൽവെ പ്രഖ്യാപിച്ചത്. ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്കിലുള്ള ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് മാത്രമേ ഈടാക്കൂ. ബാക്കി സമയങ്ങളിലെ റീഫണ്ട് സ്ലാബുകൾ താഴെ പറയുന്ന രീതിയിലാണ് പുതുക്കിയത്:
ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും 24 മണിക്കൂറിന് മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് യാത്രാനിരക്കിന്റെ 25 ശതമാനം റദ്ദാക്കൽ ചാർജായി ഈടാക്കും.
24 മണിക്കൂറിനുള്ളിലും ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് 50 ശതമാനം തുക മാത്രമേ റീഫണ്ട് ലഭിക്കൂ.
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ സമയം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ തുക ഒട്ടും തിരികെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
യാത്രക്കാർക്ക് ആശ്വാസമായി കൗണ്ടർ ടിക്കറ്റുകൾ ഇനി രാജ്യത്തെ ഏത് റെയിൽവേ കൗണ്ടറിലും നേരിട്ട് നൽകി റദ്ദാക്കാൻ കഴിയുമെന്നും റെയിൽവേ അറിയിച്ചു.
ട്രെയിൻ കയറുന്ന സ്ഥലം അഥവാ ബോർഡിങ് പോയിന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് അനുകൂലമായ വലിയൊരു പരിഷ്‌കാരം മന്ത്രി പ്രഖ്യാപിച്ചു. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് വെറും 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് ബോർഡിങ് പോയിന്റിൽ മാറ്റം വരുത്താൻ സാധിക്കും. മുൻപ് ട്രെയിൻ ചാർട്ട് തയാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു ഇതിന് അനുവാദമുണ്ടായിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഓട്ടോമൊബൈൽ ഗതാഗതം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഓട്ടോ കാരിയറുകൾക്ക് സിംഗിൾ സ്റ്റാക്ക്, ഡബിൾ സ്റ്റാക്ക് വാഗണുകൾ അവതരിപ്പിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിർമാണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി റെയിൽവേ പദ്ധതികളിലെ ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) കരാറുകളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ നിഷ്കർഷിക്കുന്ന വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായി ‘സമാന സ്വഭാവമുള്ള ജോലി’ ചെയ്ത വകയിൽ 20 ശതമാനം പരിചയം എന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates