ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും നോട്ടീസ് പീരീഡ് ഒഴിവാക്കണമെന്നും മാനേജ്മെന്റിന് നൽകിയ രാജിക്കത്തിൽ പറയുന്നു. ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്കാണ് സിഇഒയുടെ താല്‍ക്കാലിക ചുമതല. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
2025 ഡിസംബറിൽ ഉണ്ടായ പ്രശ്നങ്ങളാണ് സിഇഒയുടെ രാജിക്കുള്ള പ്രധാന കാരണം എന്നാണു സൂചന. പുതുക്കിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി നടപ്പാക്കുന്നതിലുണ്ടായ അപാകതകളെത്തുടര്‍ന്ന് 2025 ഡിസംബര്‍ 3 നും 5 നും ഇടയില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2,507 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് സര്‍വീസ് റദ്ദാക്കല്‍ മൂലം ദുരിതത്തിലായത്.
നേരത്തെ, വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയിട്ടിരുന്നു. 22.2 കോടി രൂപയാണ് വിമാന കമ്പനിക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പിഴ തുകയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഡിഗോ ഹാജരാക്കണം എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates