ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് ലോക്‌സഭാ അന്വേഷണ സമിതി. ഇതുസംബന്ധിച്ച അന്വേഷണ സമിതി റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ച സമർപ്പിച്ചു.
ന്യൂഡൽഹി തുഗ്ലക് ക്രസന്റിലെ 30-ാം നമ്പർ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ നിന്നാണ് വൻതുക കണ്ടെത്തിയത്. 500 രൂപയുടെ നോട്ടുകെട്ടുകളുടെ ഉറവിടമോ ഉടമസ്ഥാവകാശമോ വ്യക്തമാക്കാൻ ജഡ്ജിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് നൽകിയ വിശദീകരണങ്ങളിൽ സുതാര്യതയോ സ്ഥാപനപരമായ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയ പാനൽ, ഇയാൾക്കെതിരെ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തീയണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സ്റ്റോർ റൂമിൽ കത്തിനശിച്ച നിലയിലും അല്ലാതെയും വലിയ തുക കണ്ടെത്തിയത്. കേസിന് ആസ്പദമായ സ്റ്റോർ റൂമിന്റെ പൂർണ്ണ നിയന്ത്രണം ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കായിരുന്നുവെന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ഇൻ-ഹൗസ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ മാതൃ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് 2025 ജൂലൈയിൽ ഇരുനൂറിലധികം എം.പിമാർ ഒപ്പിട്ട് നൽകിയ പുറത്താക്കൽ (ഇംപീച്ച്മെന്റ്) നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്.
സുപ്രീം കോടതി ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയിൽ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരായിരുന്നു അംഗങ്ങൾ. മെയ് മാസത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് വർമ്മ രാജി സമർപ്പിച്ചുവെങ്കിലും നിയമമന്ത്രാലയം ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates