ബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം. കർണാടക ഹൈക്കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 11 വർഷം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2011-ലാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. 50,000 രൂപയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ നഷ്ടപരിഹാരമായി നിശ്ചയിച്ചത്.
പിന്നീട് 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തി.
വിവാഹം കഴിക്കാനുള്ള സാധ്യത പരാതിക്കാരന് നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുകയെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates