ന്യൂഡൽഹി: ജമ്മു കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഇവരുടെ രണ്ട് കൂട്ടാളികളായ സോഫി ഫെഹ്മീദ, നഹീദ നസ്റീൻ എന്നിവർക്ക് 30 വർഷം വീതം തടവ് ശിക്ഷയും വിധിച്ചു. യുഎപിഎ നിയമപ്രകാരം ഡൽഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകരപ്രവർത്തനം, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ മൂവരും ചെയ്തതായി കോടതി കണ്ടെത്തി.
നിരോധിത സംഘടനയായ ദുഖ്തെരി മില്ലത്ത് വഴി ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നു വേർപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് മൂവരേയും യുഎപിഎയിലെ വിവിധ വ്യവസ്ഥകൾ പ്രകാരം ശിക്ഷിച്ചത്. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളുടെ സഹായത്തോടെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്ന അതീവ ഗുരുതര കുറ്റവും ഇവർക്കെതിരെ തെളിയിക്കപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ അടക്കമുള്ള ഐപിസി വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.
2026 ജനുവരി 14നാണ് മൂവരും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. കശ്മീരിലെ വിഘടനവാദി- തീവ്രവാദി ശൃംഖലകൾക്കെതിരെ ഇന്ത്യൻ അധികൃതർ നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമാണ് ഈ കേസ്. പാകിസ്ഥാന്റേയും ഭീകര സംഘടനകളുടേയും പിന്തുണയോടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്നതാണ് കേസിന്റെ അടിസ്ഥാനം.
2021ലാണ് ആസിയക്കും കൂട്ടാളികൾക്കുമെതിരെ വിചാരണ ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത ഈ കേസിൽ 2018 ഏപ്രിൽ മുതൽ മൂവരും കസ്റ്റഡിയിലാണ്.
പ്രദേശത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഏകോപനം, വിഘടനവാദി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കൽ, പിന്തുണ സമാഹരിക്കുക അടക്കമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾ സജീവമായിരുന്നുവെന്നു പ്രോസിക്യൂഷൻ വാദിച്ചു.
1987ൽ സ്ഥാപിതമായ വനിതാ സംഘടനയാണ് ദുഖ്തെരി മില്ലത്ത്. കശ്മീർ കേന്ദ്രീകരിച്ചാണ് സംഘടന പ്രവർത്തിച്ചത്. ആസിയ അന്ദ്രാബിയാണ് നേതൃത്വം നൽകിയത്. 2004ൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കേന്ദ്രം സംഘടനയെ നിരോധിച്ചു. 2018ൽ എൻഐഎ ആസിയയെ അറസ്റ്റ് ചെയ്തു.
ഭീകര സംഘടനകളുടെ പട്ടികയിൽ നിന്നു ദുഖ്തെരി മില്ലത്തിനെ നീക്കണമെന്നും നിരോധന വിജ്ഞാപനത്തിന്റെ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിയമപരമായ പരിഹാര മാർഗങ്ങൾ തേടിയില്ലെന്നു നിരീക്ഷിച്ച് കോടതി ഹർജി തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates