ശ്രീനഗര്‍: കത്വ ബലാത്സംഗ-കൊലപാതക കേസില്‍ ഇരയുടെ അഭിഭാഷകയായ ദീപിക പുഷ്‌കര്‍ നാഥിന്റെ സുരക്ഷ കുറച്ചതായി ആക്ഷേപം. നിരന്തരം ഭീഷണികള്‍ തുടരുന്നതിനിടെയാണ് ദീപിക പുഷ്‌കര്‍ നാഥിന്റെ സുരക്ഷ വെട്ടിക്കുറച്ചത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മകളെ സ്‌കൂളില്‍ പോലും വിടുന്നില്ലെന്ന് അഭിഭാഷക ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു ദീപിക പുഷ്‌കര്‍ നാഥിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതില്‍ ഒരാളെ മൂന്ന് മാസം മുന്‍പ് പിന്‍വലിച്ചു. രാജ്യം ശ്രദ്ധിച്ച കത്വ ബലാത്സംഗ-കൊലപാതക കേസ് ഏറ്റെടുത്തതിന് പിന്നാലെ ഉയര്‍ന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ദീപിക പുഷ്‌കറിന് സുരക്ഷ വര്‍ധിപ്പിച്ചത്.
തന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു പിഎസ്ഒയെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് 2025 നവംബറില്‍ പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരാളെ മാറ്റുന്നതിന് പകരം ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്ത്. വിഷയം പലതവണ അധികൃതരെ ബോധിപ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. എട്ടാം ക്ലാസുകാരിയായ മകളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ നേരത്തെ ഒരു ഉദ്യോഗസ്ഥന്‍ പോയിരുന്നു. ഈ സമയം മറ്റൊരാള്‍ തനിക്കൊപ്പം ഉണ്ടാകും. സുരക്ഷ കുറച്ചതോടെ ഭയപ്പാടിലാണ്. ഭയം മൂലം മകളെ സ്‌കൂളില്‍ വിടാറില്ല. മകള്‍ പരീക്ഷയെഴുതാന്‍ മാത്രമാണ് അടുത്തിടെ സ്‌കൂളില്‍ പോയതെന്നും അവര്‍ പറയുന്നു.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ളയ്ക്ക് എതിരായ വധശ്രമവും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന ഫാറൂഖ് അബ്ദുള്ളയെപ്പോലുള്ള ഒരാള്‍ക്ക് നേരെ വധ ശ്രമം ഉണ്ടായി. അപ്പോള്‍ തന്നെ പോലൊരാള്‍ എങ്ങനെ സുരക്ഷതയായിരിക്കും എന്നാണ് ദീപിക പുഷ്‌കര്‍ നാഥിന്റെ ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates