ചോദ്യച്ചോര്‍ച്ചയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്‌ Photo | PTI
India

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

റൗസ് അവന്യു അതിവേഗ കോടതിയില്‍ ചൊവ്വാഴ്ചയാണ് 20,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഓഗസ്റ്റ് 3ന് കോടതി പരിഗണിക്കും. റൗസ് അവന്യു അതിവേഗ കോടതിയില്‍ ചൊവ്വാഴ്ചയാണ് 20,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, സാക്ഷി മൊഴികള്‍, തെളിവുരേഖകള്‍, അനുബന്ധ വിശദാംശങ്ങള്‍ എന്നിവ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. സിബിഐയ്ക്കു വേണ്ടി ഹാജരായ സീനിയര്‍ പബ്ലി്ക പ്രോസിക്യൂട്ടര്‍ വികെ പാഠക് മൂന്നുദിവസം കൂടി തേടിയത് കോടതി അനുവദിച്ചു.

മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടന്ന ചോര്‍ച്ചയ്ക്ക് ശേഷം ചോദ്യപേപ്പറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച രണ്ട് പ്രധാന റൂട്ടുകള്‍ സിബിഐ അന്വേഷണസംഘം കണ്ടെത്തി. കോച്ചിങ് സെന്റര്‍ ഉടമകള്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സ്, ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന വന്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ചോദ്യപേപ്പര്‍ പ്രധാനമായും രണ്ട് വഴികളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിച്ചത്. മഹാരാഷ്ട്ര - രാജസ്ഥാന്‍ - ഹരിയാന എന്നിങ്ങനെ ആദ്യത്തേതും മഹാരാഷ്ട്ര - രാജസ്ഥാന്‍ - കേരളം എന്നിങ്ങനെ രണ്ടാമത്തെ വഴിയും. രാജസ്ഥാനിലെ സികറിലുള്ള കെമിസ്ട്രി അധ്യാപകനായ ശശികാന്ത് സുതാര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് ഈ കേരള ബന്ധം വ്യക്തമാക്കുന്നത്.

പരീക്ഷ കഴിഞ്ഞതിന് തൊട്ടുപിന്നാലെ മെയ് 3 വൈകുന്നേരം ശശികാന്ത് സുതാറിന്റെ വീട്ടുടമസ്ഥന്‍ രണ്ട് പിഡിഎഫ് ഫയലുകളുമായി അദ്ദേഹത്തെ സമീപിച്ചു. ഈ ഫയലുകള്‍ വീട്ടുടമസ്ഥന് ലഭിച്ചത് കേരളത്തില്‍ ഒന്നാം വര്‍ഷ എംബിബിഎസ് പഠിക്കുന്ന തന്റെ മകന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെയായിരുന്നു. കേരളത്തിലെ ഈ എംബിബിഎസ് വിദ്യാര്‍ഥിക്ക് തന്റെ റൂംമേറ്റില്‍ നിന്നാണ് മെയ് 2ന് (പരീക്ഷയുടെ തലേന്ന്) ഈ ചോദ്യങ്ങള്‍ ലഭിച്ചത്. ഫോണ്‍പേ വഴി 30,000 രൂപ നല്‍കിയാണ് ഈ റൂംമേറ്റ് ചോദ്യപേപ്പര്‍ കൈപ്പറ്റിയതെന്ന് വ്യക്തമായി. പരീക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ 450ഓളം ചോദ്യങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചിരുന്നു.

എന്‍ടിഎയുടെ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയവിദഗ്ദ്ധരും, കോച്ചിങ് സെന്റര്‍ ഉടമകളും, ഇടനിലക്കാരും ഉള്‍പ്പെടെ 13 പേരെ സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ലാതൂരിലെ 'റേണുകായ് കരിയര്‍ സെന്റര്‍' ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവോങ്കറിന്റെ ഫോണില്‍ നിന്ന് കൈയക്ഷരത്തിലുള്ള 132 കെമിസ്ട്രി ചോദ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ഏപ്രില്‍ 23ന് (പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ്) എടുത്ത ഈ ചിത്രങ്ങളിലെ 111 ചോദ്യങ്ങളും എന്‍ടിഎയുടെ പ്രധാന ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോവുന്നവയായിരുന്നു.

5 ലക്ഷം രൂപയോളം നല്‍കിയാണ് കെമിസ്ട്രി ചോദ്യങ്ങള്‍ സംഘടിപ്പിച്ചതെന്നും, ലാതൂരിലെ ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പറുകള്‍ കൈമാറിയതെന്നും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മെയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 12നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ചോര്‍ച്ചയുടെ ഉറവിടം മുതല്‍ ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ വരെയുള്ള ശൃംഖല പൂര്‍ണമായും കണ്ടെത്താന്‍ ഏജന്‍സിക്ക് സാധിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പരീക്ഷാ ഏജന്‍സിയായ എന്‍ടിഎയുടെ സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളായ പിവി കുല്‍ക്കര്‍ണി (കെമിസ്ട്രി), മനീഷ ഗുരുനാഥ് മന്ധാരെ (ബയോളജി), മനീഷ സഞ്ജയ് ഹവാല്‍ദാര്‍ (ഫിസിക്‌സ്) എന്നിവരടക്കം 13 പേരാണ് കേസിലെ പ്രതികള്‍. കോച്ചിങ് സെന്ററുകളുമായി ബന്ധമുള്ള അധ്യാപകരും ലാതൂര്‍ സ്വദേശിയായ ഡോക്ടറും ഇടനിലക്കാരും കുറ്റപത്രത്തിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, കൂടാതെ 2024-ലെ പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

360 സാക്ഷികള്‍, 422 രേഖകള്‍, 43 ഭൗതിക തെളിവുകള്‍ എന്നിവ സിബിഐ കോടതിയില്‍ ഹാജരാക്കി. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനാ ഫലങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ പേരുള്ള 13 പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 92 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Leaked NEET papers took two routes out of Maharashtra: CBI probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം

ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് 'ഹൗസ്ഫുള്‍'; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം

തുലഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും