LIC Officer murder case 
India

എല്‍ഐസി മാനേജര്‍ മരിച്ചത് തീപിടിത്തത്തില്‍ അല്ല, സഹപ്രവര്‍ത്തകന്റെ പകയുടെ ഇര; ഒരു മാസത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

മധുരയിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫീസിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ വനിതാ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മധുരയിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫീസിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ വനിതാ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തുടക്കത്തില്‍ തീപിടിത്തത്തില്‍ ഉണ്ടായ അപകട മരണമാണെന്ന് കരുതിയ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒരു മാസത്തിന് ശേഷം സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 17 ന് രാത്രി നഗരത്തിലെ വെസ്റ്റ് വേലി സ്ട്രീറ്റിലെ എല്‍ഐസി കെട്ടിടത്തിലാണ് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ എ കല്യാണി നമ്പിയെ (54) ഓഫീസ് ക്യാബിനില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി റാമിനെയാണ് (46) അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തീപിടിത്തത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു. റാമിന്റെ മൊഴിയിലെ പൊരുത്തക്കേടുകളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത്.

മുഖംമൂടി ധരിച്ച അജ്ഞാതന്‍ കല്യാണിയുടെ ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഓഫീസില്‍ കയറി പിന്നീട് തീയിട്ടു എന്നാണ് റാം ആദ്യം പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ റാമിന്റെ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാബിനില്‍ നിന്ന് പെട്രോള്‍ നിറയ്ക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളും ബൈക്കില്‍ നിന്ന് പെട്രോള്‍ വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ട്യൂബും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതാണ് വഴിത്തിരിവായത്. മരണത്തിന് മുന്‍പ് അമ്മ വിളിച്ചിരുന്നുവെന്നും താന്‍ അപകടത്തിലാണെന്നും പൊലീസിനെ അറിയിക്കാന്‍ പറഞ്ഞെന്നുമുള്ള മകന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി.

40-ലധികം മരണ ക്ലെയിം ഫയലുകള്‍ റാം തീര്‍പ്പാക്കിയില്ലെന്ന് നിരവധി ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ കല്യാണിയോട് പരാതിപ്പെട്ടിരുന്നു. ഇതില്‍ റാമിനെ കല്യാണി ശാസിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റാം കല്യാണിയെ കൊല്ലാനും രേഖകള്‍ നശിപ്പിക്കാനും തീരുമാനിച്ചത്.

കൊലപാതകം വളരെ ആസൂത്രിതമായാണ് ചെയ്തത്. രാത്രി 8.30 ഓടെ, കെട്ടിടത്തിലേക്കുള്ള പ്രധാന വൈദ്യുതി വിതരണം വിച്ഛേദിച്ച റാം, തകരാര്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡിന് ഇ-മെയില്‍ അയച്ചു. തുടര്‍ന്ന് പ്രധാന ഗ്ലാസ് ഡോര്‍ ചങ്ങലയിട്ട് പ്രവേശനം തടഞ്ഞു. ലൈറ്റ് അണഞ്ഞപ്പോള്‍, ആരോ വാതില്‍ പൂട്ടാന്‍ ശ്രമിക്കുന്നത് കല്യാണി ശ്രദ്ധിച്ചു. സഹായത്തിനായി അവര്‍ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍, റാം ക്യാബിനില്‍ കയറി മാനേജരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തീ മുറിയാകെ ആളിക്കത്തി. തുടര്‍ന്ന് സംഭവം യാദൃശ്ചികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റാം സ്വന്തം ക്യാബിന് തീയിടുകയായിരുന്നുവെന്നും അതിനിടയില്‍ അദ്ദേഹത്തിന് പൊള്ളലേറ്റുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷം, കൊലപാതകം താന്‍ ചെയ്തതായി റാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

LIC Officer Killed In Madurai: Assistant Officer Arrested For Premeditated Murder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മസ്കാര നീക്കം ചെയ്യാതെയാണോ ഉറങ്ങുന്നത്?

'ബദല്‍ മോഡല്‍'; ഒന്‍പതില്‍നിന്ന് 27ലേക്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കേരളത്തില്‍ കുതിപ്പ്, കണക്കുമായി മന്ത്രി

സരസ്വതീദേവിയുടെ പിറന്നാൾ, വിദ്യാർഥികൾ അനു​ഗ്രഹം തേടുന്ന ദിവസം; വസന്തപഞ്ചമി വെള്ളിയാഴ്ച, അറിയാം പ്രാധാന്യം

SCROLL FOR NEXT