ചെന്നൈ: ജനങ്ങളുടെ മനസ്സിൽനിന്ന് ജാതി തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ജാതിയുടെ കൃത്രിമമായ തടസ്സങ്ങൾ മറികടക്കുമ്പോൾമാത്രമേ എല്ലാ മനുഷ്യരും തുല്യരാവുകയുള്ളൂ. ദുരഭിമാനക്കൊലയിൽ ഒരു അഭിമാനവും ഇല്ല. ലജ്ജാകരമായ പ്രവൃത്തിയാണ് അതെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്ഥാനാർഥികളുടെ ജാതിയോ മതമോ സമുദായമോ നോക്കാതെ വോട്ടുചെയ്യാൻ ജനങ്ങൾക്ക് കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ജാതീയതയ്ക്ക് അതീതമായി സർക്കാർ ഉണ്ടാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ജനമനസ്സിൽ നിന്നും ജാതിയും മതവുമൊക്കെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.
തിരുനെൽവേലിയിൽ ഐടി ജീവനക്കാരനായ കവിൻ സെൽവഗണേഷിന്റെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും പൊലീസ് സബ് ഇൻസ്പെക്ടറുമായ ശരവണന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബി. പുഗഴേന്തിയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 59 ദുരഭിമാനക്കൊലകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ചിന്തകളിലും മനസ്സിലും മാറ്റമുണ്ടായാലേ യഥാർഥ മാറ്റം അവകാശപ്പെടാൻ കഴിയുകയുള്ളൂവെന്നും കോടതി വിലയിരുത്തി.
ശരവണന്റെ മകൾക്ക് കവിനുമായി പ്രണയബന്ധമുണ്ടായിരുന്നു. അതിനാലാണ് 2025 ജൂലായ് 27-ന് ശരവണന്റെ മകൻ സുർജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിൽ സുർജിത്ത്, അച്ഛൻ ശരവണൻ, അമ്മ കൃഷ്ണകുമാരി എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ കൊലപാതകത്തിൽ ശരവണന് പങ്കുണ്ടെന്ന് അനുമാനിക്കാൻ ലഭ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates