കൊൽക്കത്ത: "അവൻ മരിച്ചുപോയേനെ, കൃത്യസമയത്ത് ആരോ തലയിൽ ഹെൽമറ്റ് വെച്ചു കൊടുത്തതുകൊണ്ട് മാത്രമാണ് അവൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്," - പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ സോനാർപൂരിലുണ്ടായ കൈയേറ്റത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാക്കുകളാണിത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകരെ കാണാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ എത്തിയപ്പോഴായിരുന്നു അഭിഷേക് ബാനർജിക്ക് നേരെ ജനക്കൂട്ടത്തിന്റെ ഭാഗത്തു നിന്നും രീതിയിലുള്ള പ്രതിഷേധവും മുട്ടയേറുമുണ്ടായത്. പ്രതിഷേധക്കാർ അദ്ദേഹത്തെ വളയുകയും 'ചോർ, ചോർ' (കള്ളൻ) എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജനത്തിരക്കിനിടയിൽ ക്രിക്കറ്റ് ഹെൽമറ്റും വെള്ള ഷർട്ടും ധരിച്ച അഭിഷേകിനെ ജനക്കൂട്ടം കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആക്രമണത്തിൽ അഭിഷേക് ബാനർജിയുടെ നെഞ്ച്, വാരിയെല്ല്, കഴുത്ത്, നടുവ് എന്നിവിടങ്ങളിൽ പരിക്കേറ്റതായും മമത വെളിപ്പെടുത്തി. കല്ലേറിലും ശാരീരികമായ കൈയേറ്റത്തിലും വാരിയെല്ലിന്റെ ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആക്രമണത്തിന് ശേഷം അഭിഷേകിനെ ആദ്യം കൊൽക്കത്ത ബൈപാസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മമത തന്നെ നേരിട്ടെത്തി അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതർക്ക് മേൽ 'മുകളിൽ നിന്ന്' സമ്മർദ്ദമുണ്ടെന്ന് ആരോപിച്ച മമത ബാനർജി, രാഷ്ട്രീയ വ്യത്യാസങ്ങൾ അക്രമത്തിലൂടെയല്ല തീർക്കേണ്ടതെന്നും വ്യക്തമാക്കി. അഭിഷേകിന്റെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും പുറത്തുനിന്നുള്ള ആളുകളാണ് അക്രമം അഴിച്ചുവിട്ടതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഈ അക്രമം പൂർണ്ണമായും പുതുതായി അധികാരമേറ്റ ബിജെപി ആസൂത്രണം ചെയ്തതാണെന്ന് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പൊലീസ് സംവിധാനം നിഷ്ക്രിയമായെന്നും തന്നെ ഇല്ലാതാക്കാനാണ് രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്ന ഈ ജനരോഷം അവരുടെ മുൻകാല പ്രവൃത്തികളുടെ ഫലമാണെന്ന് ബിജെപി നേതാവ് കേയ ഘോഷ് പ്രതികരിച്ചു. കഴിഞ്ഞ 15 വർഷമായി ബംഗാളിലെ ജനങ്ങൾ അനുഭവിച്ച ക്രൂരതകളുടെ തിരിച്ചടിയാണ് (കർമ്മ) ഇപ്പോൾ തൃണമൂലിന് ലഭിക്കുന്നതെന്നും ചെയ്ത തെറ്റുകൾക്ക് ആരും തിരിച്ചു ചോദിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates