ന്യൂഡല്‍ഹി: ലോക്‌സഭ എംപിയും മുതിര്‍ന്ന നേതാവുമായ മനീഷ് തിവാരി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് കോര്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മനീഷ് തിവാരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 'ടീം പഞ്ചാബി'ൽ ഉൾപ്പെടാത്തതിൽ മനീഷ് തിവാരി അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
'കഴിവുള്ളവരായിരിക്കുക എന്നത് തന്നെ ഒരു വലിയ പോരായ്മയാണ്... ആളുകളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ എനിക്ക് ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു! 'കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസ് എനിക്ക് ധാരാളം തന്നിട്ടുണ്ട്, ഞാനും എന്റെ ജീവിതം പാര്‍ട്ടിയുടെ സേവനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. വിധിയെ തടയാന്‍ ആര്‍ക്കാണ് കഴിയുക... സംഭവിക്കേണ്ടതെന്തും സംഭവിക്കും.' മനീഷ് തിവാരി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതേത്തുടര്‍ന്നാണ് മനീഷ് തിവാരി പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്.
നിലവില്‍ ചണ്ഡിഗഡില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മനീഷ് തിവാരി പാര്‍ട്ടി വിട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും. കഴിഞ്ഞ ദിവസമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയത് . പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമരീന്ദര്‍ സിംഗ് രാജ വാറിംഗും, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി പ്രതാപ് സിംഗ് ബജ്വയും തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates