ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദി ഫോണിൽ വിളിച്ചത്.
മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്നു ഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയുമായി അമേരിക്കയ്ക്കു ഊഷ്മള ബന്ധമാണുള്ളത്. മോദിയുമായി ദീർഘ നേരം സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും നടത്തിയ സംസാരത്തിൽ വിഷയമായതായും സൂചനയുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7നാണ് അവസാനമായി ഇരുവരും ഫോണിൽ സംസാരിച്ചത്. ഈ മാസം 20നാണ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ സംബന്ധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates