ഗാസിയാബാദ്: രാജ്യത്തെ നടുക്കി ഗാസിയാബാദില്‍ നിന്നും പുറത്തുവന്ന സഹോദരിമാരായ പെണ്‍കുട്ടികളുടെ ആത്മഹത്യ വാര്‍ത്തയില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഡയറിക്കുറിപ്പുകള്‍. കൂട്ടികളുടെ മുറിയില്‍ നിന്നും കണ്ടെത്തിയ പോക്കറ്റ് ഡയറിയിലെ 9 പേജുകളിലാണ് കുട്ടികളുടെ മരണകാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളുള്ളത്.
കൊറിയന്‍ സംസ്‌കാരങ്ങളോടും കലകളോടുമുള്ള കുട്ടികളുടെ അടുപ്പം മുതല്‍ കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ വരെയുള്ള വിഷയങ്ങളുടെ സൂചനകളാണ് ഇതിലുള്ളത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ചേതന്‍ കുമാര്‍ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവർ ജീവനൊടുക്കിയത്. കൊറിയൻ സംസ്കാരത്തോടുള്ള പെണ്‍കുട്ടികളുടെ താത്പര്യവും, വിഷയത്തില്‍ കുടുംബത്തിനുള്ള എതിര്‍പ്പും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് കുറിപ്പുകളിലുള്ളത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
'ഞങ്ങള്‍ക്ക് കൊറിയന്‍ ഭാഷ ഇഷ്ടമാണ്. ലൗ.. ലൗ.. ലൗ.. തുടങ്ങിയ വാക്കുകളും കുറിപ്പില്‍ ആവര്‍ത്തിച്ച് പറയുന്നു. തങ്ങളുടെ താത്പര്യങ്ങളും, ഭാവി തെരഞ്ഞെടുപ്പുകളും രക്ഷിതാക്കള്‍ എതിര്‍ക്കുന്നു എന്നും ഡയറിയില്‍ സൂചനകളുണ്ട്. രക്ഷിതാക്കളില്‍ നിന്ന് പലപ്പോഴും മര്‍ദനം ഉള്‍പ്പെടെ നേരിട്ടിരുന്നു എന്നാണ് മറ്റൊരു പരാമര്‍ശം.
'നിങ്ങള്‍ ഞങ്ങളെ കൊറിയന്‍ ഭാഷ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. കൊറിയന്‍ ആയിരുന്നില്ലേ ഞങ്ങളുടെ ജീവിതം...? ഒരു ഇന്ത്യക്കാരനുമായുള്ള ഞങ്ങളുടെ വിവാഹം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അത് ഒരിക്കലും സംഭവിക്കില്ല,' 'നിങ്ങളുടെ തല്ലിനേക്കാള്‍ നല്ലത് മരണമാണ്. അതിനാല്‍ മരണം തെരഞ്ഞെടുക്കുന്നു. അച്ഛന്‍ ഞങ്ങളോട് ക്ഷമിക്കണം ''സോറി പപ്പ'' എന്ന് വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുട്ടികളുടെ പോക്കറ്റ് ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 'ഡയറിയിലുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓഹരി വിപണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പിതാവ് ചേതന് അടുത്തിടെ കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലയേക്കുള്ള പരിശോധന.
രണ്ട് കോടിയോളം രൂപയാണ് കുട്ടികളുടെ പിതാവിന് ചേതന് ബാധ്യതയായുള്ളത്. അടുത്തിടെ ഇലക്ട്രിസിറ്റി ബില്ല് അടയക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ വിറ്റാണ് ഈ തുക കണ്ടെത്തിയത് എന്നുള്‍പ്പെടെയുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വീട്ടില്‍ ഇടയ്ക്കിടെ തർക്കങ്ങൾക്ക് കാരണമായിരുന്നു എന്ന അയല്‍വാസികളുടെ മൊഴികള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ് പൊലീസ്.
സാഹിബാബാദിനെ ടീല മോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയാണ് കുട്ടികള്‍ ജീവനൊടുക്കിയത്. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം, ബുധനാഴ്ച വൈകുന്നേരം യമുന നദിയുടെ തീരത്തുള്ള ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates